രാഷ്ട്രീയച്ചൂടിൽ തളരാതെ...
text_fieldsഓരോ ധാന്യമണിയിലും അത് കഴിക്കേണ്ടവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ടെന്നാണ് പഴമൊഴ ി. പ്രളയം കഴുകി വൃത്തിയാക്കി ഇറങ്ങിപ്പോയ കുട്ടനാടിെൻറയും അപ്പർ കുട്ടനാടിെൻറയും കൊ യ്ത്തൊഴിഞ്ഞ വരണ്ട പാടങ്ങളിൽ ധാന്യമണികൾ മലപോലെ കൂട്ടിയിട്ടിരിക്കുന്നു. കുട്ടനാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത വിളവാണ് പ്രളയശേഷം കിട്ടിയിരിക്കുന്നത്. കൊയ്ത്തൊഴിഞ്ഞു. ഇ നി രാഷ്്ട്രീയ വിളവെടുപ്പിെൻറ ദിനങ്ങളാണ്.
ശനിയാഴ്ച രാവിലെ 8.50. മാവേലിക്കര ലോക്സഭ മണ്ഡലം ഇടതുസ്ഥാനാർഥി ചിറ്റയം ഗോപകുമാറിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടത്വയിൽ സംഘടിപ്പിച്ച യോഗസ്ഥലത്തേക്ക് ചെറുജാഥകളായി പാർട്ടി പ്രവർത്തകർ ഒഴുകിയെത്തുന്നു . രാവിലെതന്നെ കാളുന്ന ചൂട്. ഒമ്പതുമണിയോടെ സദസ്സ് വലിയൊരു ജനക്കൂട്ടമായി. റെഡ് വളൻ റിയർമാരും കർഷകത്തൊഴിലാളികളും സദസ്സിെൻറ മുൻനിരയിൽ സീറ്റുറപ്പിച്ചു.
വൈകിയെത്തിയവർ സഖാവിനെ കേൾക്കാനായി നിലത്തിരുന്നു. മുതിർന്ന സി.പി.എം നേതാവ് എം.വി. ഗോവിന്ദെൻറ പ്രസംഗത്തെ മുറിച്ചുകൊണ്ട് വെടിയൊച്ചകളും പഞ്ചാരിമേളവും മുഴങ്ങി. സദസ്സിലെ ജനങ്ങൾ ആർത്തിരമ്പി എഴുന്നേറ്റു. സമയം രാവിലെ 10.39. മുദ്രാവാക്യങ്ങൾക്കിടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരുവിധം സഖാക്കളുടെ കർക്കശക്കാരനായ നേതാവിനെ വേദിയിലെത്തിച്ചു. പിണറായിയിലെ വീട്ടിൽനിന്ന് അതിരാവിലെ പുറപ്പെട്ടതാണ്. കണ്ണൂരിൽനിന്ന് വിമാനത്തിൽ നെടുമ്പാശ്ശേരിക്ക്. അവിടെനിന്ന് കാർ മാർഗം എടത്വക്ക്.
കാറിൽനിന്നിറങ്ങിയപ്പോൾ കർഷകർ സ്നേഹോപഹാരമായി നൽകിയ കതിർക്കുല സഹായിക്ക് കൈമാറി. പിന്നാലെ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വളൻറിയർമാർ നന്നേ പണിപ്പെട്ടു. വേദിക്ക് സമീപത്തെ കെട്ടിടങ്ങളിലും മറ്റും പിണറായിയെ കേൾക്കാൻ കുട്ടികളടക്കമുള്ളവരുടെ കൂട്ടം. സഖാക്കളേ... സഹോദരീ സഹോദരന്മാരേ... ആർത്തുവിളിച്ച ജനക്കൂട്ടം സ്വിച്ചിട്ടപോലെ നിശ്ശബ്ദമായി. പിണറായി പ്രസംഗിച്ചുതുടങ്ങി.
തെരഞ്ഞെടുപ്പിെൻറ രാഷ്ട്രീയ പ്രാധാന്യം എല്ലാവർക്കും അറിയാമല്ലോ. ജനങ്ങൾ കടുത്ത അസംതൃപ്തിയിലാണ്. എങ്ങനെയും ബി.ജെ.പിയെ താഴെയിറക്കണം എന്നതാണ് പൊതു അഭിപ്രായം. ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷം കൃഷിക്കാർ ദുരിതത്തിലായി. കർഷക ആത്മഹത്യ വൻതോതിൽ പെരുകി. കർഷകർക്ക് താങ്ങുവില നൽകും എന്നുപറഞ്ഞ ബി.ജെ.പി പിന്നീട് നൽകിയത് വെടിയുണ്ടയാണ്. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത അഞ്ചുകർഷകരെയാണ് മധ്യപ്രദേശിൽ ബി.ജെ.പി സർക്കാർ വെടിവെച്ച് കൊന്നത്. ബദൽ നയത്തോടെ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണം. വർഗീയതയുടെ ഓരം ചേർന്നുപോകുന്ന കോൺഗ്രസിന് അങ്ങനെയൊരു നയം കൈക്കൊള്ളാനാകില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാമക്ഷേത്രം നിർമിക്കും എന്നുതന്നെയാണ് നേതാക്കൾ പറയുന്നത്.
നവ ഉദാരവത്കരണം, കർഷക പ്രശ്നങ്ങൾ, പശു കൊലപാതകങ്ങൾ, ഹിന്ദുത്വ ഭീകരത, മുത്തലാഖ്, പൗരത്വ ബില്ല്, കശ്മീർ എന്നീ വിഷയങ്ങളിലെ ഇടതു നിലപാടും ബി.ജെ.പി - കോൺഗ്രസ് ഇരട്ടത്താപ്പും തുറന്നുകാട്ടിയ പ്രസംഗത്തിനിടക്ക് സഹായി പകർന്നുനൽകിയ ഫ്ലാസ്കിലെ വെള്ളത്തിന് ചൂടില്ലെന്ന ശകാരവും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും കണക്കിന് കൊടുത്തു. ഈ സ്ഥാനാർഥി ബി.ജെ.പിയിൽ പോകില്ല എന്നുപറഞ്ഞ് പരസ്യം കൊടുക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് എന്ന് കെ.സുധാകരനെതിരെ ഒളിയമ്പും. ചിറ്റയം ഗോപകുമാറിന് വോട്ട് ചെയ്യേണ്ടതിെൻറ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
അവിശുദ്ധ നീക്കങ്ങൾ നടക്കുന്നുണ്ട്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. വല്ലാത്ത വെയിലാണ്. പ്രസംഗം നിർത്തുന്നു എന്ന് പറഞ്ഞപ്പോൾ നിലക്കാത്ത ൈകയടി. കൃത്യം 50 മിനിറ്റ് പ്രസംഗ ശേഷം വേദി വിട്ടപ്പോൾ ‘‘ധീരാ വീരാ പിണറായി ധീരതയോടെ നയിച്ചോളൂ...’’ വിളികൾ മുഴങ്ങി. ശേഷം ചെങ്ങന്നൂർ റെസ്റ്റ് ഹൗസിലേക്ക്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഒരു രാഷ്ട്രീയച്ചൂടിനും കെടുത്താനാവില്ല പിണറായിയിലെ ഈ വിപ്ലവക്കരുത്തിനെ എന്നുറപ്പിച്ചാണ് എടത്വ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.