ചൂരൽമല ദുരന്തം: അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും ടൗൺഷിപ്പിൽ പൂർത്തിയാക്കിയത് ഒമ്പത് വീടുകൾ, 149 കുടുംബങ്ങൾ സ്വന്തം വീടിനായി കാത്തിരിക്കുന്നു -പിണറായി വിജയൻ
text_fieldsമേപ്പാടി (വയനാട്): നാടിനെ നടുക്കിയ ചൂരൽമല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട് തികയുന്ന സാഹചര്യത്തിൽ പുതിയ സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സർക്കാറിനെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് വാക്കുകൾ കുറിച്ച ശേഷമാണ് സർക്കാറിനെ വിമർശിച്ചത്.
ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ടൗൺഷിപ്പിൽ ഉൾപ്പെടുത്തി 410 വീടുകളാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിൽ 308 വീടുകളുടെ വാർപ്പ് പൂർത്തിയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് ഓർമപ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ 178 വീടുകൾ ദുരന്തബാധിത കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
എന്നാൽ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും സർക്കാർ പൂർത്തിയാക്കിയത് വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണ്. ഇനിയും 149 കുടുംബങ്ങൾ സ്വന്തം വീടിനായി കാത്തിരിക്കുന്നുണ്ടെന്നും പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, നിർണായക ചുമതലകളിലുണ്ടായവരെ അനാവശ്യമായി സ്ഥലംമാറ്റിയതും നിർമാണത്തിലെ ഏകോപനക്കുറവുമാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗൺഷിപ്പ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എല്ലാ ദുരന്തബാധിതർക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞുവെച്ചാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
2024 ജൂലൈ 30നാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ ചൂരൽമല-മുണ്ടക്കൈ മഹാദുരന്തം നടന്നത്. ദുരന്തത്തിൽ 330 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ദുരന്തസ്ഥലങ്ങളിൽ നിന്നും പുഴകളിൽ നിന്നും കണ്ടെടുത്ത 298 മൃതദേഹങ്ങളും, കാണാതാവുകയും പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്ത 32 പേരും ഉൾപ്പെടുന്നു. ഡി.എൻ.എ (DNA) പരിശോധനകൾ പൂർത്തിയായതോടെ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും അടിസ്ഥാനത്തിലാണ് 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദുരന്തത്തിൽ നിന്നും വീണ്ടെടുത്ത നിരവധി ശരീരഭാഗങ്ങളും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളും പുത്തുമലയിലെ ഹൃദയഭൂമിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

