വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ മുതൽ കേന്ദ്രസർക്കാറിനോട് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷൻ വഴി വരുന്ന യാത്രക്കാരും ഇത് പിന്തുടരണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സ്വകാര്യ വിമാന കമ്പനിയായ സ്പൈസ്ജെറ്റിൻെറ 300 ചാർട്ടേർഡ് വിമാനങ്ങൾക്ക് സംസ്ഥാനം അനുമതി നൽകിയിരുന്നു. സ്പൈസ് ജെറ്റിൻെറ വിമാനത്തിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കുമെന്ന് കമ്പനി തന്നെ അറിയിച്ചിരുന്നു. ഇതേ മാതൃക മറ്റ് കമ്പനികളും തുടരണമെന്നാണ് സംസ്ഥാന സർക്കാറിൻെറ ആഗ്രഹം. ആൻറിബോഡി ടെസ്റ്റിന് ചെലവ് കുറവാണ്. പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ പരിശോധന ഇതാണ്. കോവിഡ് ടെസ്റ്റ് നടത്താൻ സാമ്പത്തികമായി കഴിയാത്ത പ്രവാസികൾക്ക് കേന്ദ്രം സഹായം നൽകണം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും ഒരേ വിമാനത്തിൽ കൊണ്ടു വരാനാവില്ല.
കോവിഡ് പരിശോധനക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിൽ എംബസികളുമായി ബന്ധപ്പെട്ട് അത് ഏർപ്പെടുത്തി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ കോവിഡ് നെഗറ്റീവായവർക്ക് മാത്രമാണ് പൊതുഇടങ്ങളിൽ പ്രവേശിക്കാൻ അനുമതി. ഇവിടെ മറ്റൊരു പരിശോധനയുടെ ആവശ്യമില്ല. യു.എ.ഇയിലും വിമാന യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഇതുപോലെ മറ്റ് രാജ്യങ്ങളിലും പരിശോധന സംവിധാനം ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.