പി.കെ ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണം; അധമ മാധ്യമ പ്രവര്‍ത്തനത്തിൻറെ ക്ലാസിക് ഉദാഹരണമെന്ന് പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി ടീച്ചർക്കെതിരെ എം.എൽ.എ പെൻഷൻ സംബന്ധിച്ച് ചില മാധ്യമങ്ങൾ ബോധപൂർവ്വം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സി.പി.ഐ.എം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിലാണ് ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പതിറ്റാണ്ടുകളായി പൊതുരംഗത്ത് കറകളഞ്ഞ രാഷ്ട്രീയ ജീവിതം നയിക്കുന്ന നേതാക്കളെ അപമാനിച്ച് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പി.ആർ. കൃഷ്ണന്റെ ഭാര്യയായ മറ്റൊരു വ്യക്തി വാങ്ങുന്ന ഫാമിലി പെൻഷൻ, സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതി ടീച്ചറാണ് വാങ്ങുന്നതെന്ന രീതിയിൽ ജനം ടിവി ഉൾപ്പെടെയുള്ള സംഘപരിവാർ മാധ്യമങ്ങൾ കുപ്രചരണം ആരംഭിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ശ്രീമതി ടീച്ചറുടെ കുടുംബസാഹചര്യങ്ങൾ അറിയാമായിരുന്നിട്ടും, വസ്തുതകൾക്ക് നിരക്കാത്ത തീർത്തും അധിക്ഷേപകരമായ ആരോപണമാണ് ഇവർ ഉന്നയിച്ചതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
വിഷയം വാർത്തയായ ഉടൻ തന്നെ നിയമസഭാ അധികാരികൾ ഈ ആരോപണം നിരസിച്ചുകൊണ്ട് കുറിപ്പിറക്കുകയും, പി.ആർ. കൃഷ്ണന്റെ മകൻ തന്നെ പി.കെ. ശ്രീമതി ടീച്ചർക്ക് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. പികെ ശ്രീമതി എന്ന പേര് മാത്രം വെച്ച് വസ്തുതാന്വേഷണം നടത്താതെ അത് സി.പി.ഐ.എം നേതാവായ പി.കെ ശ്രീമതിയാണെന്ന് നിരുത്തരവാദപരമായി വിളിച്ചുപറയുന്നത് അധമ മാധ്യമപ്രവർത്തനത്തിന്റെ ക്ലാസിക് ഉദാഹരണമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ശ്രീമതി ടീച്ചർ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സഖാവ് ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
സിപിഐഎം നേതാവും മുൻ മന്ത്രിയുമായ പികെ ശ്രീമതി ടീച്ചർക്കെതിരെ എംഎൽഎ പെൻഷൻ സംബന്ധിച്ച് ചില മാധ്യമങ്ങൾ ബോധപൂർവ്വം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണ്. സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പൊതുരംഗത്ത് കറകളഞ്ഞ രാഷ്ട്രീയ ജീവിതം നയിക്കുന്ന നേതാക്കളെ അപമാനിച്ച് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്.
രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പി ആർ കൃഷ്ണൻറെ ഭാര്യയായ പി.കെ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങുന്നതിനെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പികെ ശ്രീമതി ടീച്ചര്‍ പി ആർ കൃഷ്ണൻ്റെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി ജനം ടിവി ഉൾപ്പെടെയുള്ള സംഘപരിവാര്‍ മാധ്യമങ്ങള്‍ കുപ്രചരണം ആരംഭിച്ചത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ പോരാടുന്ന ശ്രീമതി ടീച്ചറുടെ കുടുംബസാഹചര്യങ്ങൾ വരെ മാധ്യമങ്ങൾക്ക് അറിയാത്തതല്ല. പക്ഷെ വസ്തുതകൾക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ഒരു ആരോപണം ടീച്ചർക്കെതിരെ ഉയർത്തുകയായിരുന്നു.
വിഷയം വാര്‍ത്തയായ ഉടൻ തന്നെ നിയമസഭാ അധികാരികൾ ഈ ആരോപണം നിരസിച്ചുകൊണ്ട് കുറിപ്പിറക്കി. പി ആർ കൃഷ്ണൻ്റെ മകൻ പികെ ശ്രീമതി ടീച്ചർക്ക് ഇതുമായി ബന്ധമില്ലെന്നും പ്രതികരിച്ചു. അധമ മാധ്യമ പ്രവര്‍ത്തനത്തിൻറെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ നാം കണ്ടത്.
പികെ ശ്രീമതി എന്ന പേര് മാത്രം വച്ച് വസ്തുതാ അന്വേഷണം നടത്താതെ അത് സിപിഐഎം നേതാവായ പികെ ശ്രീമതിയാണെന്ന് നിരുത്തരവാദപരമായി വിളിച്ചു പറയുന്നതാണോ മാധ്യമ പ്രവര്‍ത്തനം? ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ശ്രീമതി ടീച്ചര്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സഖാവ് ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

