പിണറായി കൂട്ടക്കൊല പ്രതി സൗമ്യയുടെ ആത്മഹത്യ: ജയിൽ ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsകണ്ണൂർ: പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കണ്ണൂർ വനിത ജയിൽ സൂപ്രണ്ട് ബി. ശകുന്തളയെയും അസിസ്റ്റൻറ് സൂപ്രണ്ട് സി.സി. രമയെയും സസ്പെൻഡ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് ഉത്തരവ് കണ്ണൂർ വനിത ജയിലിലെത്തിയത്. ഇതോടെ നടപടികൾ പൂർത്തിയാക്കി ബി. ശകുന്തള റിലീവ് ചെയ്തു. അസിസ്റ്റൻറ് സൂപ്രണ്ടായ സി.സി. രമ ഒരുമാസം മുമ്പ് പാലക്കാട് ജില്ലയിലേക്ക് സ്ഥലംമാറിപ്പോയിരുന്നു.
2018 ആഗസ്റ്റ് 24നാണ് സൗമ്യ ജയിൽവളപ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. സംഭവത്തെ തുടർന്ന് മൂന്ന് അസിസ്റ്റൻറ് പ്രിസൺ ഒാഫിസർമാരെ നേരത്തേതന്നെ സസ്പെൻഡ് ചെയ്തിരുന്നു. ബി. ശകുന്തളക്കും സി.സി. രമക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അന്നത്തെ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ സർക്കാറിന് ശിപാർശ നൽകിയിരുന്നു.
അതീവസുരക്ഷ ആവശ്യപ്പെടുന്ന ചുമതലയിൽ ഗുരുതരമായ പിഴവുകൾ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. സൂപ്രണ്ടോ അസിസ്റ്റൻറ് സൂപ്രണ്ടോ ജോലിയിലുണ്ടായിരിക്കണമെന്നാണ് ചട്ടമെങ്കിലും ഇത് പാലിച്ചില്ല. അസി. സൂപ്രണ്ട് സി.സി. രമ നേരത്തേ അപേക്ഷിച്ച അവധിയിലായിരുന്നു.
എന്നാൽ, ഇത് പരിഗണിക്കാതെ സൂപ്രണ്ട് ശകുന്തള അവധിയെടുത്തു. സൗമ്യ ആത്മഹത്യചെയ്ത വിവരമറിഞ്ഞിട്ടും രണ്ട് കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന അസി. സൂപ്രണ്ട് ജയിലിലെത്തിയത് ഒന്നരമണിക്കൂറോളം വൈകിയാണെന്നും കണ്ടെത്തിയിരുന്നു. സൂപ്രണ്ട് ശകുന്തള പത്തു വർഷത്തിലധികമായി ചുമതലയിൽ തുടരുകയാണെന്നും ഇത് അച്ചടക്കത്തെ ബാധിച്ചുവെന്നും ജയിൽ ഡി.െഎ.ജി എസ്. സന്തോഷ്് കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.