ശവസംസ്കാരം തടഞ്ഞത് അപമാനകരം; പൊലീസ് ശക്തമായ നടപടി എടുക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവിൻെറ നേതൃത്വത്തിൽ കോട്ടയത്ത് കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ചേർന്ന നടപടിയല്ല. അതിന് നേതൃത്വം കൊടുക്കാൻ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാരണം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുേമ്പാൾ രോഗം പകരില്ലെന്നുതന്നെ പറയാം. ആരെങ്കിലുമുണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് മൃതദേഹത്തിൻെറ സംസ്‌കാരം തടയാൻ കൂട്ടംകൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടം. ആ കേസിൽ ശക്തമായി ഇടപെടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
മൃതദേഹം കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും കേന്ദ്രസർക്കാർ കൃത്യമായ പ്രോട്ടോക്കോൾ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുേമ്പാഴും ദഹിപ്പിക്കുേമ്പാഴും ഈ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരെ സഹായിച്ച നിരവധി സംഭവങ്ങളുണ്ട്. ഇന്നലെയുണ്ടായ സംഭവം അതിൻെറയെല്ലാം ശോഭ കെടുത്തി.
രോഗബാധയുള്ളയാൾ ചുമക്കുേമ്പാഴോ തുമ്മുേമ്പാഴോ പുറത്തേക്ക് തെറിക്കുന്ന ശരീരസ്രവത്തിലൂടെയാണ് രോഗം പകരുക. മൃതദേഹത്തിൽ നിന്ന് രോഗബാധ ഉണ്ടാവില്ല എന്നുതന്നെ പറയാം. വൈദ്യുത ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെൽഷ്യസിലാണ്. അത് കൊണ്ടുതന്നെ വൈറസ് വായുവഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിക്ക് ഒരുതരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകൾ. യഥാർഥ പ്രശ്നം ഇത്തരം സന്ദർഭത്തിലുള്ള ആൾക്കൂട്ടമാണ്. അവിടെ കുട്ടംകൂടുന്നവരിൽ രോഗബാധ ഉണ്ടായേക്കാം. ഇത് സാധൂകരിക്കുന്ന നിരവധി കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. അതാണ് ശ്രദ്ധിക്കേണ്ടത് -മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ കോവിഡ് ബാധിതൻെറ സംസ്‌കാരം തടയാൻ ബി.ജെ.പി കൗൺസിലർ ടി.എൻ. ഹരികുമാറിൻെറ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചത്. ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇടപെട്ട് അർധരാത്രിയോടെ പൊലിസ് കാവലിൽ സംസ്‌കാരം നടത്തുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പെടെ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.