Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലയെടുപ്പുള്ള പിള്ള,...

തലയെടുപ്പുള്ള പിള്ള, യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം...

text_fields
bookmark_border
R.balakrishna pillai
cancel
camera_alt

ആർ. ബാലകൃഷ്ണപിള്ള

എന്നാലും പറയാതിരിക്കാനാവില്ല, ആർ. ബാലകൃഷ്ണ പിള്ള കേരള രാഷ്ട്രീയത്തിലെ ഒരു യുഗംതന്നെയായിരുന്നു. ആക്ഷനും കോമഡിയും പ്രതികാരവും വൈകാരികതയുമെല്ലാമടങ്ങിയ ഒരു ഉജ്ജ്വല ചലച്ചിത്രംപോലെയും തോന്നും പിള്ളയുടെ ജീവിതം. അപൂർവതകളും വിവാദങ്ങളുമെല്ലാം ചേരുംപടി ചേർന്നൊരു ജീവിതം. മുന്നണി രാഷ്ട്രീയത്തിെൻറ കളരിയിൽ പയറ്റിത്തെളിഞ്ഞ ചേകവർ. അവസരങ്ങളെ അനായാസം വശത്താക്കാൻ മിടുക്കനായ തായംകളിക്കാരൻ... കേരള രാഷ്ട്രീയത്തിൽ വിശേഷണങ്ങൾ തികയാതെവരും പിള്ളയെ വിശദീകരിക്കാൻ.

കമ്യൂണിസ്റ്റുകാരനായാണ് താൻ തുടങ്ങിയതെന്ന് പിള്ള പറയും. അങ്ങനെ നോക്കുമ്പോൾ ആ യുഗം അവസാനിച്ചതും കമ്യൂണിസ്റ്റ് പാളയത്തിലാണെന്ന് പറയേണ്ടിവരും. നേതാക്കന്മാരുടെ പേരുകൾക്കൊപ്പമെല്ലാം പാർട്ടിയുള്ള കേരള കോൺഗ്രസുകളിൽ പിള്ളയോളം തലയെടുപ്പ് സാക്ഷാൽ കെ.എം. മാണിക്കുപോലുമുണ്ടായിരുന്നോ എന്ന് സംശയമാണ്. എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും രൂപവത്കരണ സമയത്ത് മുന്നണികൾക്കൊപ്പമുണ്ടാകാൻ കഴിഞ്ഞ അപൂർവതയും പിള്ളക്ക് മാത്രം ചേർന്നതാണ്. ഒരുഘട്ടത്തിൽ യു.ഡി.എഫുമായി ഇടഞ്ഞ് ബി.ജെ.പിയുമായിപോലും സഖ്യമുണ്ടാക്കാൻ ശ്രമിച്ച ചരിത്രവുമുണ്ട് പിള്ളക്ക്.

ചുവന്ന വഴിയിൽനിന്ന്...

തെക്കൻ തിരുവിതാംകൂറിലെ അതിസമ്പന്നമായ കുടുംബമായിരുന്നു ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന കീഴൂട്ട് രാമൻ പിള്ളയുടെത്. ഭാര്യ കാർത്യായനി അമ്മ. ഏഴു പെൺമക്കൾക്കുശേഷം പിറന്ന ആൺതരിക്ക് ബാലകൃഷ്ണൻ എന്ന് അവർ പേരിട്ടു. ഒരുപാട് ആനകളും ഒത്തിരി കന്നുകാലികളും ധാരാളം ജോലിക്കാരും കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങളുമുള്ള തറവാട്. വാളകം ഹൈസ്കൂളിൽ നാലാം ഫോറത്തിൽ പഠിക്കുമ്പോൾ 1947ൽ അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ സ്റ്റുഡൻറ്സ് ഫെഡറേഷെൻറ നാലണ മെംബർഷിപ് കൈയിലേക്ക് വെച്ചുകൊടുത്തത് പിൽക്കാലത്ത് കേരളത്തിെൻറ മുഖ്യമന്ത്രിയായ പി.കെ. വാസുദേവൻ നായരായിരുന്നു.

21വയസ്സുവരെ താൻ കമ്യൂണിസ്റ്റുകാരനായിരുന്നുവെന്നും 1957ൽ ഇ.എം.എസ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ മുതൽ കമ്യൂണിസ്റ്റുകൾ ജനാധിപത്യവിരുദ്ധരും അക്രമികളും സുഖലോലുപരുമായതാണ് താൻ രാഷ്ട്രീയം വിടാൻ കാരണമായതെന്ന് ആത്മകഥയിൽ പിള്ള പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയം മതിയാക്കി അച്ഛൻ മാനേജരായ വാളകം സ്കൂളിൽ ഹെഡ്മാസ്റ്ററായി ഒതുങ്ങിക്കൂടിയ തന്നെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഗൗരിയമ്മയാണെന്ന് പിള്ള എഴുതിയിട്ടുണ്ട്. വാളകം പുലിക്കോട്ടിലെ പിള്ളയുടെ കുടുംബസ്ഥലത്ത് നടത്തിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗമായിരുന്നുവത്രെ അതിന് നിമിത്തമായത്. വെളിയം ഭാർഗവൻ അധ്യക്ഷനായ യോഗത്തിൽ മന്ത്രി ഗൗരിയമ്മയായിരുന്നു മുഖ്യാതിഥി.

'കീഴൂട്ട് ഒരു കുഞ്ഞ് മരിച്ചാൽ അതിനെ അടക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം..' എന്നായിരുന്നു ഗൗരിയമ്മ പ്രസംഗിച്ചത്. തങ്ങളുടെ സ്വത്തിനുമേൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം സ്ഥാപിച്ചിരിക്കുന്നു എന്ന ആ വാക്കുകളിലെ ധാർഷ്ട്യമായിരുന്നു തന്നെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത് എന്നായിരുന്നു ബാലകൃഷ്ണ പിള്ള വ്യക്തമാക്കിയത്. ആ ഗൗരിയമ്മയുമൊത്ത് പിൽക്കാലത്ത് യു.ഡി.എഫ് മന്ത്രിസഭയിൽ ഇരുന്നു എന്നത് വിചിത്രമായ സംഗതി.

കോൺഗ്രസ് കൊടിക്കീഴിൽ

തിരുവനന്തപുരത്ത് ഇൻറർമീഡിയറ്റ് വിദ്യാർഥിയായിരിക്കുമ്പോഴും പിള്ള കമ്യൂണിസ്റ്റുകാരനായിരുന്നു. അക്കാരണത്താൽ ഇൻറർമീഡിയറ്റ് കോളജായിരുന്ന ഇന്നത്തെ ആർട്സ് കോളജിൽ പ്രവേശനവും നിഷേധിക്കപ്പെട്ടതാണ്. തുടർന്ന് എം.ജി കോളജിൽ ചേർന്നു. സ്റ്റുഡൻറ്സ് ഫെഡറേഷൻ പ്രവർത്തനത്തിെൻറ പേരിൽ എൻ.എസ്.എസ് ഉടമസ്ഥതയിലുള്ള കോളജിൽനിന്ന് രണ്ടു തവണ സസ്പെൻഷനും വാങ്ങി. ഡിഗ്രി പഠിച്ചത് ഇന്നത്തെ യൂനിവേഴ്സിറ്റി കോളജിൽ. 57ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച പിള്ള 58ൽ കോൺഗ്രസുകാരനായി. 21 അംഗ കെ.പി.സി.സി നിർവാഹക സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി. ഒപ്പം എ.ഐ.സി.സി അംഗവുമായി.

60ൽ കോൺഗ്രസുകാരനായി പത്തനാപുരത്ത് മത്സരത്തിനിറങ്ങുമ്പോൾ 25 വയസ്സ് തികഞ്ഞോ ഇല്ലേ എന്ന കാര്യത്തിൽ സംശയമായിരുന്നു. കന്നിയങ്കത്തിൽ സ്വന്തം അധ്യാപകനായിരുന്ന എൻ. രാജഗോപാലൻ നായരെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പിള്ള പ്രവേശിച്ചത്.

കേരള കോൺഗ്രസുകാരൻ

ആദ്യ ഇ.എം.എസ് മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു പി.ടി. ചാക്കോ എന്ന അതികായൻ. വിവാദമായ കാർ അപകടത്തെ തുടർന്ന് ആർ. ശങ്കർ മന്ത്രിസഭയിൽനിന്ന് രാജിവെക്കുകയും വൈകാതെ മരിക്കുകയും ചെയ്ത സംഭവമായിരുന്നല്ലോ കേരള കോൺഗ്രസ് രൂപവത്കരണത്തിന് നിമിത്തമായത്. പി.എസ്.പി നേതാവായ പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കെ.എം. ജോർജിെൻറ നേതൃത്വത്തിൽ 15 കോൺഗ്രസ് എം.എൽ.എമാർ ചേർന്ന് വോട്ടുചെയ്യുകയും അവർ ചേർന്ന് 1964ൽ കേരള കോൺഗ്രസ് രൂപവത്കരിക്കുകയും ചെയ്തപ്പോൾ ആ കൂട്ടത്തിലെ പ്രധാനി ബാലകൃഷ്ണ പിള്ളയായിരുന്നു. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായതും പിള്ളയായിരുന്നു. പിൽക്കാലത്ത് കേരള കോൺഗ്രസ് എന്നാൽ കെ.എം. മാണി എന്നറിയപ്പെട്ടപ്പോൾ പാർട്ടി രൂപവത്കരണത്തിൽ മാണിക്ക് ഒരു പങ്കുമില്ലായിരുന്നു എന്ന് ബാലകൃഷ്ണ പിള്ള ആവർത്തിക്കുമായിരുന്നു.

1965ൽ പത്തനാപുരം വിട്ട് കൊട്ടാരക്കരയിൽ തെൻറ പഴയ നേതാവ് ചന്ദ്രശേഖരൻ നായരെ തറപറ്റിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ സഭ കൂടിയില്ല. 1967ൽ ചന്ദ്രശേഖരൻ നായരോട് കൊട്ടാരക്കരയിൽ തോൽവി അറിഞ്ഞു. ജീവിതത്തിലെ ആദ്യ തോൽവി. 70 ലും തോൽവിയനുഭവിക്കേണ്ടിവന്നു. 1971ൽ മാവേലിക്കരയിൽനിന്ന് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കുറി പാർലമെൻറിൽ എത്തിയ മൂന്ന് കേരള കോൺഗ്രസുകാരുടെ നേതാവായി. അതിനിടയിലാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിള്ളയടക്കമുള്ള നേതാക്കൾ ജയിലിലായി. ഏതാനും മാസങ്ങൾക്കുശേഷം പിള്ള ജയിൽ മോചിതനായി.

അപ്പോഴാണ് മന്ത്രിസഭയിൽ ചേരാൻ കേരള കോൺഗ്രസ് തീരുമാനിക്കുന്നത്. എം.പി സ്ഥാനം രാജിവെക്കാതെതന്നെ അച്യുതമേനോൻ മന്ത്രിസഭയിൽ പിള്ള അംഗമായി. ഗതാഗത മന്ത്രിയായി. അടിയന്തരാവസ്ഥയെ എതിർത്ത പിള്ള കോൺഗ്രസുമായി ഒത്തുതീർപ്പിലെത്തിയതുകൊണ്ടാണ് ജയിൽ മോചിതനായി മന്ത്രിയായതെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ കാരണം തെരഞ്ഞെടുപ്പിന് സാഹചര്യമില്ലാതിരുന്നതിനാലും മന്ത്രിസഭയുടെ കാലാവധി ദീർഘിപ്പിച്ചതിനാലും നിയമസഭാംഗത്വം നേടാൻ കഴിയാതെ 1976 ജൂൺ 25 ന് മന്ത്രിസ്ഥാനം രാജിവെച്ച് പാർലമെൻറിലേക്കുതന്നെ പിള്ളക്ക് മടങ്ങിപ്പോകേണ്ടിവന്നു. ആ സ്ഥാനത്ത് കെ.എം. ജോർജ് ഗതാഗത മന്ത്രിയായി.

ഇരു മുന്നണിയിൽ ഒരു പിള്ള

1977ൽ സി.പി.എമ്മിെൻറ സഹായത്തോടെ കൊട്ടാരക്കരയിൽനിന്ന് പിള്ള ജയിച്ചുകയറി. 1980ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ, ആർ.എസ്.പി, അഖിലേന്ത്യ ലീഗ്, കോൺഗ്രസ് (എ), പാർട്ടികളോടൊപ്പം പിള്ളയും ചേർന്നു. ആദ്യ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. രണ്ടു വർഷം പൂർത്തിയാകും മുമ്പ് എ കോൺഗ്രസും കേരള കോൺഗ്രസും മുന്നണി വിട്ടപ്പോൾ മന്ത്രിസഭ വീണു.

ഈ ഘട്ടത്തിലായിരുന്നു യു.ഡി.എഫ് രൂപവത്കരിച്ചത്. 'കേരളപത്രിക' പത്രത്തിെൻറ ഉടമയും കശുവണ്ടി മുതലാളിയുമായ ജനാർദനൻ പിള്ളയുടെ തിരുവനന്തപുരത്തെ വസതിയിൽ യു.ഡി.എഫ് രൂപവത്കരണ യോഗത്തിൽ കെ. കരുണാകരനൊപ്പം താൻ പങ്കെടുക്കുമ്പോൾ എ.കെ. ആൻറണിയോ കെ.എം. മാണിയോ മുസ്ലിം ലീഗോ ഉണ്ടായിരുന്നില്ലെന്ന് ആത്മകഥയിൽ പിള്ള എഴുതിയിട്ടുണ്ട്.

ആറാം നിയമസഭയിൽ ഇരു മുന്നണികളും ഭരിച്ചപ്പോഴും പിള്ള മന്ത്രിയായി ഉണ്ടായിരുന്നു. 82 മുതൽ 87 വരെ ഏഴാം നിയമസഭയിൽ പിള്ള കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. വിവാദമായ 'പഞ്ചാബ് മോഡൽ' പ്രസംഗം അപ്പോഴായിരുന്നു. ഒമ്പതാം നിയമസഭയിൽ കരുണാകരനും എ.കെ. ആൻറണിക്കും കീഴിൽ മന്ത്രിയായി. കരുണാകര യുഗത്തിനുശേഷം ആൻറണി വീണ്ടും മുഖ്യമന്ത്രിയായ 11ാം നിയമസഭയിൽ മകൻ ഗണേഷ് കുമാറും ബാലകൃഷ്ണപിള്ളയും ഗതാഗത വകുപ്പ് മന്ത്രിമാരായി. രണ്ടുവർഷം മകൻ മന്ത്രിയായിരുന്നപ്പോൾ രാജിവെപ്പിച്ചായിരുന്നു പിള്ള ശിഷ്ടകാലം മന്ത്രിയായത്. ഒരുകാലത്ത് കൊടിയ ശത്രുവായിരുന്ന ഗൗരിയമ്മയുമൊത്ത് പിള്ള മന്ത്രിസഭയിലിരുന്നു. അതായിരുന്നു പിള്ളയുടെ ഒടുവിലത്തെ മന്ത്രിക്കാലം.

വി.എസ് തരംഗത്തിൽ ഇടതുമുന്നണി അധികാരംപിടിച്ച 2006ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവിയാണ് പിള്ളക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. പി. ആയിഷ പോറ്റി എന്ന പുതുമുഖത്തിനു മുന്നിൽ 12087 വോട്ടിെൻറ വൻ മാർജിനിലായിരുന്നു പരാജയം. അതോടെ പിള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഗുഡ്ബൈ പറഞ്ഞു.

2011ൽ ഡോ. എൻ.എൻ. മുരളിയെ കൊട്ടാരക്കരയിൽ നിർത്തി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നെങ്കിലും തിരിച്ചടി കനത്തതായി. 20592 വോട്ടിന് ആയിഷ പോറ്റി മണ്ഡലം നിലനിർത്തി. അപ്പോഴും മകൻ കെ.ബി ഗണേഷ് കുമാർ പത്തനാപുരത്തുനിന്ന് 20402 വോട്ടിന് ജയിച്ചുകയറിയത് മാത്രമായിരുന്നു പിള്ളക്ക് ആശ്വാസം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗണേഷ് കുമാർ വനംവകുപ്പിെൻറ ചുമതലക്കാരനായെങ്കിലും 2013 ഏപ്രിലിൽ രാജിവെച്ചു.

മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി പിള്ളയെ കാബിനറ്റ് പദവി നൽകി ഒപ്പം നിർത്തി. അതിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമായിരുന്നു സി.പി.എമ്മും വി.എസ് അച്യുതാനന്ദനും ഉയർത്തിയത്. ബാർ കോഴ കേസിെൻറ കാലത്ത് ബാറുടമ ബിജു രമേശുമായി നടത്തിയ ഫോൺ സന്ദേശം ചോർന്നതിനെത്തുടർന്ന് ആ പദവിയും രാജിവെച്ചു. വൈകാതെ 2015ൽ പിള്ള യു.ഡി.എഫ് മുന്നണി വിട്ടു.

2016ൽ പിള്ളയുടെ പാർട്ടി ഇടതു മുന്നണിക്കൊപ്പമായിരുന്നു. കൊട്ടാരക്കരയിൽ സി.പി.എം സ്ഥാനാർഥി ആയിഷ പോറ്റി 24062 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഹാട്രിക് തികച്ചപ്പോൾ തൊട്ടടുത്ത പത്തനാപുരം മണ്ഡലത്തിൽ ഗണേഷ് കുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയായി യു.ഡി.എഫിലെ സിനിമാ താരം ജഗദീഷിനെ പരാജയപ്പെടുത്തി.

മുന്നണിയുടെ ഭാഗമായതോടെ ഒരിക്കൽ എതിർത്ത മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവി എൽ.ഡി.എഫ് പിള്ളക്ക് കാബിനറ്റ് റാങ്കോടെ താലത്തിൽ വെച്ചു നൽകി.

ഗ്രാഫൈറ്റും ഇടമലയാറും

വിവാദങ്ങൾ നിരന്തരം വട്ടംചുറ്റിയ ജീവിതത്തിൽ പിള്ളയെ വിടാതെ പിന്തുടർന്ന രണ്ടു കേസുകളായിരുന്നു ഗ്രാഫൈറ്റ് കേസും ഇടമലയാർ കേസും. കുറഞ്ഞ കാലത്തേക്കാണെങ്കിലും രണ്ട് കേസിലും പിള്ളക്ക് ജയിലിൽ കിടക്കേണ്ടിവന്നു.

വൈദ്യുതി മന്ത്രിയായിരിക്കെ കർണാടകയിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി മറിച്ചുവിറ്റ് കമ്പനിക്ക് വൻ ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയും സംസ്ഥാന സർക്കാറിന് ഭീമമായ നഷ്ടം വരുത്തിവെക്കുകയും ചെയ്തുവെന്ന കേസിലായിരുന്നു 2001ൽ ജയിലിൽ കിടന്നത്. ഏതാനും നാളുകൾക്കുശേഷം ജയിൽ മോചിതനായി.

കാൽ നൂറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2011ൽ ഇടമലയാർ കേസിൽ വീണ്ടും ജയിലിലായി. ഒരു വർഷത്തേക്കാണ് ശിക്ഷിക്കപ്പെട്ടതെങ്കിലും 69 ദിവസം മാത്രമേ ജയിലിൽ കിടന്നുള്ളൂ. 251 ദിവസത്തിൽ 75 ദിവസം പരോളിലും 87ദിവസം ആശുപത്രിയിലുമായിരുന്നു. ജീവിതം മുഴുവൻ വിവാദങ്ങളിൽകൊരുത്ത പിള്ളയുടെ ജയിൽവാസ കാലാവധിയിലെ ഇളവും വിവാദമായി. ഈ രണ്ടു കേസിലും താൻ തികച്ചും നിരപരാധിയായിരുന്നുവെന്നും രാഷ്ട്രീയമായി തന്നെ വേട്ടയാടുകയായിരുന്നുവെന്നും 'മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ പിള്ള നിരന്തരം ഉന്നയിച്ചിരുന്നു.

ഒറ്റയാൻ പിള്ള

ശരിക്കും കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായിരുന്നു ബാലകൃഷ്ണപിള്ള. അനുനയിച്ചും ഇടഞ്ഞും കുത്തിയും വിവാദങ്ങളുടെ കൊടുങ്കാടിൽ മസ്തകം കുലുക്കിയിളക്കിയും തലങ്ങും വിലങ്ങും പാഞ്ഞുനടന്ന ഒരൊറ്റയാൻ. പിളരുന്തോറും വളരുന്ന കേരള കോൺഗ്രസിൽ സ്വന്തം പാർട്ടിയുണ്ടാക്കി താനും മകനുമായി പടവെട്ടി നിന്നൊരാൾ.

ചാട്ടുളിപോലെ പാഞ്ഞുകയറുന്ന വാക്ശരങ്ങളാൽ എതിരാളികളെ കീറിമുറിച്ച പിള്ളക്ക് വിവാദങ്ങൾ പലപ്പോഴും മുഖ്യവിനോദോപാധി കൂടിയായിരുന്നു. മന്ത്രിസ്ഥാനം വരെ രാജിവെക്കേണ്ടിവന്ന 'പഞ്ചാബ് മോഡൽ പ്രസംഗം' പോലും അതിനുദാഹരണമാണ്. സ്വന്തം മകനെ രാജിവെപ്പിച്ച് മന്ത്രിക്കസേരയിലിരിക്കാനും മകനുമായി കലഹിക്കാനും പരസ്യമായി വെല്ലുവിളിക്കാൻ പോലും മടിയില്ലാത്ത കാരണവർ കൂടിയായിരുന്നു ആർ. ബാലകൃഷ്ണപിള്ള.

ആറു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽനിന്ന് പിള്ള ഓർമയാകുമ്പോൾ രാഷ്ട്രീയത്തിലെ ചടുലമായ ഒരധ്യായത്തിനു കൂടി തിരശ്ശീല വീഴുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congres mPolitcsR balakrishana pillai
News Summary - pillai , you can agree or disagree ...
Next Story