ഹലോ... മന്ത്രിയല്ലേ
text_fieldsതിരുവനന്തപുരം: ‘‘ഹലോ, മന്ത്രി ഇ.പി. ജയരാജനല്ലേ. ഇത് സെക്രട്ടറിയേ റ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്നാണ്. ബിഷപ് ഫ്രാങ്കോയെ എന്താ അറസ്റ്റ് ചെയ്യാത്തത്?, എന്തെങ്കിലും നടക്കോ സഖാവേ? ’’
‘‘സംശയമുണ്ടോ, കുറ്റക്കാർക്കെതിരെ നമ്മൾ ശക്തമായിതന്നെ നടപടിയെടുക്കും. അതിൽ ഒരു വീഴ്ചയും സർക്കാർ കാണിക്കില്ല.’’ ഫോണിെൻറ മറുതലയ്ക്കൽ നിന്ന് മന്ത്രി ഇ.പി. ജയരാജെൻറ മറുപടി.. തൊട്ടുപിറകേ മറ്റൊരാൾ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ഫോണിലേക്ക് വിളിച്ചു. ‘‘ഹലോ മേഴ്സിക്കുട്ടിയമ്മയല്ലേ..? എന്തുകൊണ്ടാ ആ പാവം കന്യാസ്ത്രീയുടെ പരാതിയിൽ നിങ്ങൾ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്. ഒരു സ്ത്രീയായിട്ടും മന്ത്രി എന്തുകൊണ്ട് ശക്തമായ നിലപാട് എടുക്കുന്നില്ല?’’ ചോദ്യം നിർത്തിയതും ഉടനെത്തി മറുപടി. ‘‘പൊലീസ് എല്ലാം പരിശോധിക്കുന്നുണ്ട്. ഉടനടി നടപടിയുണ്ടാകും. എന്നാൽ ശരി വെക്കട്ടേ..’’ മന്ത്രി ഫോൺ െവച്ചു.
സാമൂഹിക സമത്വ മുന്നണിയുടെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച മന്ത്രിമാരെ വിളിച്ചുണർത്തൽ പരിപാടിയിലാണ് പൊതുജനങ്ങളോടും സമരക്കാരോടും ബിഷപ്പിെൻറ അറസ്റ്റ് സംബന്ധിച്ച് മന്ത്രിമാർ പ്രതികരിച്ചത്. രാവിലെ 10 മുതൽ ആരംഭിച്ച ‘മന്ത്രിമാരെ വിളിച്ചുണർത്തൽ’ പരിപാടി വൈകീട്ട് ആറുവരെ തുടർന്നു.
മന്ത്രിമാരുടെ ഫോട്ടോയും ഫോൺനമ്പറും ഉൾപ്പെടുത്തിയ ബോർഡ് സമരപ്പന്തലിന് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. മന്ത്രിമാരെ വിളിക്കാൻ കിട്ടിയ അവസരം പൊതുജനങ്ങളും പാഴാക്കിയില്ല. സെക്രേട്ടറിയറ്റിന് മുന്നിൽ ബസിറങ്ങിയ യുവാക്കളും ചില സ്ത്രീകളും ബിഷപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ വിളിച്ചു. അവസാനം ഗതികെട്ട് ചിലർ അതൊക്കെ ഡി.ജി.പിയാണ് നോക്കുന്നതെന്നും അദ്ദേഹത്തെയാണ് വിളിക്കേണ്ടതെന്നും അറിയിച്ചു.
ഫോൺവിളികൾ തുരുതുരാ എത്തിയതോടെ പല മന്ത്രിമാർക്കും രാവിലെ 11.30ഓടെതന്നെ തങ്ങളുടെ ഔദ്യോഗിക നമ്പറുകൾ സ്വിച് ഓഫ് ചെയ്യേണ്ടിവന്നു. മന്ത്രിമാർ അറിയിച്ചതിനനുസരിച്ച് വ്യാഴാഴ്ച സാമൂഹിക സമത്വ മുന്നണിയുടെ നേതൃത്വത്തിൽ ഡി.ജി.പിയെ വിളിച്ചുണർത്തുമെന്ന് പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.