പേട്ട കൊലപാതകം: പ്രണയത്തിൽനിന്ന് പിന്മാറാത്തതിനാലെന്ന് റിമാൻഡ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പേട്ടയില്‍ 19കാരൻ അനീഷ് ജോർജിനെ കുത്തിക്കൊന്നത് പ്രതി സൈമൺ ലാലെൻറ മകളോടുള്ള പ്രണയത്തെ തുടർന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പലതവണ വിലക്കിയിട്ടും മകളുമായുള്ള ബന്ധത്തിൽനിന്ന് പിന്തിരിയാതെ വന്നതോടെയാണ് ബുധനാഴ്ച പുലർച്ച മകളുടെ മുറിയിലെത്തിയ അനീഷിനെ സൈമൺ ലാലൻ കൊലപ്പെടുത്തിയത്.
പുലർച്ച 3.20ഓടെ അനീഷിനെ വീട്ടിൽ കണ്ടപ്പോൾ ലാലൻ തടഞ്ഞുവെക്കുകയും തുടർന്ന് നെഞ്ചിലും മുതുകിലും കുത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടിലുള്ളത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ വാട്ടർ ടാങ്കിലാണ് ഒളിപ്പിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ രക്തം പുരണ്ട കത്തി പൊലീസ് കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി അനീഷിെൻറ ഫോണിൽനിന്ന് പുലർച്ച 1.37 വരെ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്.
ഇതിനുശേഷമായിരിക്കാം അനീഷ് സൈമന്റെ വീട്ടിലേയ്ക്ക് എത്തിയത്. അപ്രതീക്ഷിത ആക്രമണമായിരുന്നതിനാൽ അനീഷിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ആദ്യം കഴുത്തിൽ കുത്തിയെങ്കിലും അനീഷ് കുതറി ഓടിയതോടെ നെഞ്ചിൽ ആഴത്തിൽ കുത്തി മരണം ഉറപ്പിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവും അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് സൈമെൻറ ഭാര്യ ആശയുടെ ഫോണിൽനിന്ന് കോൾ വന്നിരുന്നു.
ഇതടക്കം ഫോൺ വിളികളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരുവീട്ടുകാരുടെയും പ്രാഥമിക മൊഴിയെടുത്തെങ്കിലും വരും ദിവസങ്ങളിൽ ഇരുകൂട്ടരെയും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.