മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹരജി: പിണറായിയുടെ മുൻ ഗൺമാൻമാർക്ക് കോടതി നോട്ടീസ്
text_fieldsകൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ സുരക്ഷ സംഘാംഗങ്ങക്ക് ഹൈകോടതി നോട്ടീസ്. ആലപ്പുഴ ജില്ല സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള സർക്കാർ ഹരജിയിലാണ് ഗൺമാൻ എസ്. അനിൽകുമാർ (അനിൽ കല്ലിയൂർ), എസ്. സന്ദീപ്, വി.കെ. ഷൈജു, ആർ. അരുൺ, വി.വി. വിപിൻ എന്നിവർക്ക് ജസ്റ്റിസ് സി.എസ്. ഡയസ് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ജൂലൈ 20നകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണമായി അവഗണിച്ചാണ് തികച്ചും അപ്രസക്തമായ കാര്യങ്ങൾ മുൻനിർത്തി അഞ്ച് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധിച്ചതിന്‍റെ പേരിൽ കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്‍റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണ് കേസ്. സംഭവം അന്വേഷിക്കാൻ പുതിയ സർക്കാർ പ്രത്യേക സംഘത്തെ നിയമിച്ചു. തുടർന്ന് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തുകയും ചെയ്തു. ഇതിനിടെയാണ് അഞ്ച് പേരും സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്.
ഗൺമാനും അകമ്പടി ഉദ്യോഗസ്ഥരും മർദനത്തിന് ഉപയോഗിച്ച സാധനങ്ങൾ ഇതിനകം സറണ്ടർ ചെയ്തെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകി ഉത്തരവിട്ടത്. എന്നാൽ, ഈ നിരീക്ഷണം നിലവിൽ നടക്കുന്ന അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ, സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

