സ്ഫോടന കാരണം ചൂടല്ലെന്ന് ‘പെസോ’; കണ്ടെത്താൻ ഫോറൻസിക് സംഘം
text_fieldsസ്ഫോടനത്തിൽ കത്തി കരിഞ്ഞ മരങ്ങൾ
തൃശൂർ: സ്ഫോടന കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. ചൂട് കാരണം സ്ഫോടനം നടക്കാനുള്ള സാഹചര്യമില്ലെന്നാണ് ദുരന്തസ്ഥലത്ത് പരിശോധന തുടരുന്ന പെസോ അധികൃതർ വ്യക്തമാക്കുന്നത്. സ്ഫോടനത്തിന് പിന്നിൽ കനത്ത ചൂടാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന തരത്തിൽ വലിയ പ്രചാരണമുണ്ടായിരുന്നു. ഇതാണ് പെസോ തള്ളിയത്.
ഇതിനിടെ, അപകടസ്ഥലത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന പൂർത്തിയായി. ഈ സംഘത്തിന്‍റെ റിപ്പോർട്ടാകും അപകടകാരണം കണ്ടെത്തുന്നതിൽ നിർണായകമാവുക. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. അപകടവുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട്.
സ്ഫോടനത്തിന്‍റെ പ്രഭവകേന്ദ്രവും കാരണവും കണ്ടെത്താൻ ഫോറൻസിക് സംഘം
തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തിന്‍റെ പ്രഭവകേന്ദ്രം ഉൾപ്പെടെ പരിശോധിക്കാൻ പത്തംഗ ഫോറൻസിക് സംഘം. സംസ്ഥാന ഫോറൻസിക് ലബോറട്ടറി കെമിസ്ട്രി ഡിവിഷനിലെ എക്സ്പ്ലോസിവ് വിഭാഗം അസി. ഡയറക്ടർ ബി.എസ്. ജിജി, തൃശൂർ റീജിനൽ ലബോറട്ടറിയിലെ അസി. ഡയറക്ടർ ദിവ്യപ്രഭ എന്നിവരടങ്ങിയ സംഘത്തിൽ ബയോളജി, ഫിസിക്സ് വിഭാഗങ്ങളിൽനിന്നുള്ള വിദഗ്ധരുമുണ്ട്.
സ്ഫോടനത്തിന്‍റെ പ്രഭവകേന്ദ്രം എവിടെ, സ്ഫോടന കാരണം, നിരോധിത സ്ഫോടക വസ്തുക്കൾ പടക്ക നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് വിദഗ്ധർ പരിശോധിക്കുന്നത്. ഇതിനാവശ്യമായ സാമ്പിളുകൾ ഉൾപ്പെടെ സംഘം ശേഖരിച്ചിട്ടുണ്ട്.
തിരിച്ചറിയാത്ത ശരീരഭാഗങ്ങൾ ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്തലാണ് ബയോളജി/ ഡി.എൻ.എ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധരുടെ ദൗത്യം. ഷോർട് സർക്യൂട്ട് ഉൾപ്പെടെ വൈദ്യുതബന്ധിതമായ കാര്യങ്ങൾ സ്ഫോടന കാരണമായിട്ടുണ്ടോ എന്ന പരിശോധനയാണ് ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള വിദഗ്ധരുടെ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

