ഹോട്ടൽ ജോലിക്കിടെ പിന്നിലെ റൂമിൽ പോയി; ചായ കുടിക്കാനെത്തിയവർ കണ്ടത് ദാരുണ കൊലപാതകം
text_fieldsപെരുമ്പാവൂര്‍: കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തുന്ന ജിബിയെ കൊലപ്പെടുത്തിയ വിവരം ആദ്യം അറിഞ്ഞത് ഹോട്ടലിൽ ചായകുടിക്കാൻ എത്തിയവർ. എം.സി റോഡിൽ പെരുമ്പാവൂര്‍ കീഴില്ലം പണിക്കരമ്പലം കരുന്നാലില്‍ വീട്ടിൽ ജിബി (36) ആണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂര്‍ ഇടത്തുങ്കുടി വീട്ടിൽ ലൈജു സേവ്യറിനെ (47) വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവർ ഏഴ് വയസുള്ള കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. ഹോട്ടല്‍ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേക്ക് പോയതായി പറയുന്നു. ചായ കുടിക്കാനെത്തിയവർ ഇവരെ കാണാതായതിനെ തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോൾ ജിബി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഇതിനിടെ ലൈജു സേവ്യർ ബൈക്കുമായി പുറത്തേക്ക് പോയി. ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ജിബിയെ കൊലപ്പെടുത്തിയത് ലൈജു സേവ്യർ ആണെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം.
കഴുത്തില്‍ മാസ്കിൻ ടേപ്പ് ഉപയോഗിച്ച് മുറുക്കിയതായി കണ്ടെത്തിയിട്ടുണ്ട്. കയ്യിലും തലയിലും പരിക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 12ന് പെരുമ്പാവൂര്‍ പട്ടാല്‍ ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ ലൈജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയവരാണെന്ന് പൊലീസ് അറിയിച്ചു. ആദ്യ ഭാര്യക്ക് ജീവനാംശം നല്‍കാത്തതിനെ തുടര്‍ന്ന് ലൈജു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോതമംഗലം നാടുകാണി സ്വദേശിയാണ് ജിബിയെ വിവാഹം കഴിച്ചിരുന്നത്. ബന്ധം വേര്‍പെടുത്തിയ ശേഷം ലൈജുവുമായി അടുപ്പത്തിലായി. കോതമംഗലത്ത് പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ലൈജു പിന്നീട് ജിബിയുമായി കീഴില്ലത്തേക്ക് താമസം മാറുകയായിരുന്നു. 10 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവര്‍ നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ആദ്യ ബന്ധത്തില്‍ ലൈജുവിന് രണ്ട് മക്കളും ജിബിക്ക് ഒരു മകളുമുണ്ട്. സംഭവത്തിൽ കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

