പെർമിറ്റ് കാലാവധി ഉയർത്തിയത് ആശ്വാസം; വിദഗ്ധ സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംശയമെന്ന് ബസുടമകൾ
text_fieldsകൽപറ്റ: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സർവിസിൽ സ്വകാര്യ ബസ് ഉടമകൾക്കുണ്ടായ പ്രശ്നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് ബസ് ഉടമകൾ. എന്നാൽ, റിപ്പോർട്ടിലെ നിർദേശങ്ങളിലെ പ്രായോഗികതയിൽ സംശയമുണ്ടെന്നും ഉടമകൾ പറയുന്നു. മുൻ ട്രാൻസ്പോർട്ട് കമീഷണറായ കെ. പദ്മകുമാറിന്റെ നേതൃത്വത്തിലാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ബസുകളുടെ സമയക്രമം സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലാ സമിതികൾ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമാകുമോയെന്ന് സംശയമുണ്ടെന്നും ഉടമകൾ പറഞ്ഞു.
വയനാട്ടിൽ കൽപറ്റ-മാനന്തവാടി, മാനന്തവാടി-ബത്തേരി, താളൂർ-ബത്തേരി തുടങ്ങിയ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സർവിസ് നടത്തുന്നത്. എന്നാൽ, നിലവിലുള്ള സർവിസുകൾ റദ്ദാക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറാകില്ലെന്നും ബസ് ഉടമകൾ അഭിപ്രായപ്പെട്ടു. പുതിയ ഒരു ബസ് റോഡിലിറക്കാൻ 50 ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നിരിക്കെ ബസുകളുടെ പെർമിറ്റ് കാലാവധി 25 വർഷമാക്കുന്നത് ആശ്വാസമാണ്. ചെറുകിട വ്യവസായമായി പ്രഖ്യാപിച്ചതിനെയും ബസ് ഉടമകൾ സ്വാഗതം ചെയ്യുന്നുണ്ട്.
മാസാമാസം നികുതി അടക്കാനുള്ള സംവിധാനമുണ്ടായൽ നികുതിയിൽ ചെറിയ ആശ്വാസം ഉണ്ടാകും. ഇന്ധനത്തിൽ സബ്സിഡി നൽകണമെന്നായിരുന്നു ആവശ്യമെങ്കിലും ഡീലർ നിരക്കിൽ ഇന്ധനം നൽകാനുള്ള തീരുമാനമാണ് ഉണ്ടായത്. ബസുകളിലെ പരസ്യം പതിക്കലിന് അനുമതി നൽകുന്ന നിർദേശവും ആശ്വാസകരമാണെന്നാണ് ബസുടമകളുടെ വിലയിരുത്തൽ. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകക്ക് എടുക്കുന്നതിനു മുമ്പ് ഏതൊക്കെ ബസ് സർവിസുകളെയാണ് പ്രിയദർശിനി സർവിസ് ബാധിച്ചിട്ടുള്ളതെന്ന സർവേ നടത്തണമെന്നും ഉടമകൾ പറഞ്ഞു.
രണ്ട് പ്രിയദർശിനി സർവിസ് നടത്തുമ്പോൾ ഒരു സ്വകാര്യ ബസ് വാടകക്ക് എടുക്കാമെന്ന നിബന്ധന സൂക്ഷിച്ച് നടപ്പാക്കണം. നഷ്ടത്തിലായ ബസ് സർവിസുകളെ വേണം കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ. ബസ് സർവിസുകൾ ഏറ്റെടുക്കാനുള്ള തുക നിശ്ചയിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാകണം. വയനാട്, ഇടുക്കി പോലെയുള്ള മലയോര ജില്ലകളിൽ ബസ് സർവിസ് നടത്തിക്കൊണ്ടു പോകാനുള്ള ചെലവ് കൂടുതലാണെന്നും ഉടമകൾ പറയുന്നു.
അതേസമയം, ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തിദിനത്തിൽ കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോക്ക് ചരിത്ര നേട്ടം. ഡിപ്പോയുടെ വരുമാനം ലക്ഷ്യം മറികടന്ന് 29.88 ലക്ഷത്തിലെത്തി. 29,88,679 രൂപയാണ് ഒറ്റദിവസം കൊണ്ട് ഓടി നേടിയത്. പ്രതിദിന വരുമാനത്തിൽ 116.07 ശതമാനത്തിന്‍റെ വർധനവ് രേഖപ്പെടുത്തി. 25,10,000 രൂപ ലക്ഷ്യമിട്ട സ്ഥാനത്താണ് വരുമാനം 29.88 ലക്ഷം കവിഞ്ഞത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസുകൾ നടത്തിയും ട്രിപ്പുകളുടെ കാര്യത്തിൽ സമയനിഷ്ഠ പാലിച്ചുമാണ് എറണാകുളം ഡിപ്പോ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.
വിവിധ പ്രദേശങ്ങളിലേക്ക് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നിങ്ങനെ മറ്റു ശ്രേണിയിൽപ്പെട്ട അധിക സർവിസുകളും നടത്തി. തിങ്കളാഴ്ച മാത്രം എറണാകുളം ഡിപ്പോയിൽ നിന്ന് 95 സർവിസുകൾ നടത്താൻ കഴിഞ്ഞതാണ് വരുമാനത്തിലെ കുതിപ്പിന് സഹായിച്ചത്. യാത്രാ ക്ലേശം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണവും യഥാസമയം ഏർപ്പെടുത്താൻ കഴിഞ്ഞതായും അധികൃതർ പറഞ്ഞു. ഓണ നാളുകളിലെ മറ്റ് ദിവസങ്ങളിലും പതിവിലും കവിഞ്ഞ വരുമാനമുണ്ടാക്കാൻ ഡിപ്പോക്ക് കഴിഞ്ഞു. ഈ ദിവസങ്ങളിലും ചില റൂട്ടുകളിൽ അധിക സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

