കൊച്ചി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ല വിട്ടുപോകുന്നതിന് തങ്ങൾക്ക് എതിർപ്പില്ലെന്നും കേരളം വിട്ടുപോകാതിരുന്നാൽ മതിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്ന് ഹരജി വിധി പറയാനായി കോടതി ഈമാസം 22 ലേക്ക് മാറ്റി.
നയതന്ത്ര ബാേഗജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഈ മാസം ആറിനാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്.
കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതിനെ തുടർന്ന് ജൂലൈ 11ന് ബംഗളൂരുവില്‍ നിന്നാണ് സ്വപ്ന അറസ്റ്റിലായത്. പിന്നീട് കാക്കനാട്, വിയ്യൂർ ജയിലുകളിൽ കഴിഞ്ഞശേഷം കോഫെപോസെ തടവുകാരിയായി ഒരുവർഷത്തോളമായി അട്ടക്കുളങ്ങര വനിത ജയിലിലായിരുന്നു. ആറ് കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചിതയായത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികള്‍. എറണാകുളം ജില്ല വിട്ടുപോകരുതെന്നും നിബന്ധനയുണ്ടായിരുന്നു.