കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ; ന്യായീകരിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
text_fieldsതിരുവനന്തപുരം: ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ മാധ്യമങ്ങൾ വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഏപ്രിൽ 11 മുതൽ രാജ്യതലസ്ഥാനത്ത് വിവിധ കാരണങ്ങളാൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസത്തെ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് അനുമതി നിഷേധിച്ചിരുന്നു.
അതേ സുരക്ഷാ കാരണങ്ങൾ പരിഗണിച്ചാണ് കുരുത്തോല പ്രദക്ഷിണത്തിനും അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓശാന ഞായർ ദിനത്തിൽ ഡൽഹി ലത്തീൻ അതിരൂപത നടത്താൻ നിശ്ചയിച്ചിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പള്ളിയോട് ചേർന്നുള്ള സ്കൂൾ മൈതാനത്താണ് കുരിശിന്റെ വഴി ചടങ്ങുകൾ പൂർത്തിയാക്കിയത്. എല്ലാവർഷവും ഓശാന ദിനത്തിൽ ഓൾഡ് ഡൽഹിയിലെ സെന്റ് മേരീസ് പള്ളിയിൽനിന്ന് തിരുഹൃദയ കത്തീഡ്രലിലേക്ക് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. പത്ത് കിലോമീറ്ററോളം ദൂരത്തിലാണ് കുരിശിന്‍റെ വഴി സംഘടിപ്പിക്കാറുള്ളത്.
കഴിഞ്ഞ 15 വര്‍ഷമായി ഓശാനയിൽ കുരിശിന്‍റെ വഴി നടത്താറുണ്ട്. രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കുചേരാറുണ്ട്. ഗോൾ ഡാഖ് ഖാനായിലെ തിരുഹൃദയ കത്തീഡ്രലിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈസ്റ്റർ, ക്രിസ്മസ് ദിനങ്ങളിൽ സന്ദർശനം നടത്തിയത്. സി.ബി.സി.ഐയുടെയും ഡൽഹി അതിരൂപതയുടെയും ആസ്ഥാനം ഇവിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

