വാ തുറന്നാൽ പൊട്ടത്തരവും പരിഹാസവും മാത്രം പുറത്തേക്ക് വരുന്ന ഒരാളല്ല സെക്രട്ടറിയാകേണ്ടത്- എം.വി. ഗോവിന്ദനെതിരെ പ്രവർത്തകരുടെ പടയൊരുക്കം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നേതൃത്വത്തിനെതിരെ അണികളുടെ രൂക്ഷ വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നുമാണ് കമന്റ് ബോക്സിൽ ഉയരുന്ന പ്രധാന ആവശ്യം.
തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു. എം. സ്വരാജ്, പി. ജയരാജൻ തുടങ്ങിയവർ നേതൃത്വത്തിലേക്ക് വരണമെന്നതാണ് പ്രവർത്തകരുടെ വികാരം.
ഓരോ പരാജയത്തിന് ശേഷവും നടത്തുന്ന ‘താത്വിക അവലോകനങ്ങളും’ സിദ്ധാന്തങ്ങൾ കുത്തിനിറച്ച പ്രസംഗങ്ങളും സാധാരണക്കാർക്ക് മനസ്സിലാകുന്നില്ലെന്നും, ജനങ്ങളുമായി സംവദിക്കുന്ന രീതിയിലാണ് നേതാക്കൾ സംസാരിക്കേണ്ടതെന്നും വിമർശനമുണ്ട്.
മന്ത്രി ആർ. ബിന്ദുവിന്റെയും എം.വി. ഗോവിന്ദന്റെ ഭാര്യ ശ്യാമളയുടെയും സ്ഥാനാർത്ഥിത്വത്തെ സൂചിപ്പിച്ച്, ‘എത്ര ഉന്നതനായാലും താനല്ലെങ്കിൽ തന്റെ ഭാര്യ’ എന്ന രീതി പാർട്ടിയിൽ നടപ്പില്ലെന്ന് പ്രവർത്തകർ ഓർമിപ്പിക്കുന്നു. ചില മന്ത്രിമാരുടെ മോശം പ്രകടനവും തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും അന്ധമായി ന്യായീകരിക്കുന്ന സെക്രട്ടറിയെയല്ല, മറിച്ച് ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്ന സഖാവ് കോടിയേരിയെപ്പോലെയുള്ള നേതാക്കളെയാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും കമന്റുകൾ പറയുന്നു. പാർട്ടി കോട്ടകളിൽ പോലും വിള്ളൽ വീണത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും, തിരുത്തലുകൾ മുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നും അല്ലാത്തപക്ഷം പാർട്ടി ഇനിയും തകരുമെന്നും അണികൾ മുന്നറിയിപ്പ് നൽകുന്നു.
‘വാ തുറന്നാൽ അബദ്ധവും പൊട്ടത്തരവും പരിഹാസവും മാത്രം പുറത്തേക്ക് വരുന്ന ഒരാളല്ല പാർട്ടി സെക്രട്ടറിയാകേണ്ടത്’ എന്നും, ‘അണികളെ ആവേശം കൊള്ളിക്കുന്ന പോരാളികൾ നേതൃത്വത്തിലേക്ക് വരണമെന്നും’ തുടങ്ങി അതീവ ഗൗരവതരമായ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
‘ട്രോളാൻ വകയുണ്ടാക്കരുത്’ എന്ന അപേക്ഷയും ചില പ്രവർത്തകർ മുൻകൂട്ടി പങ്കുവെക്കുന്നുണ്ട്. പാർട്ടി സമരവീര്യം വീണ്ടെടുക്കണമെന്നും ഭരണത്തിന്റെ ആലസ്യത്തിൽ നിന്ന് പുറത്തുകടക്കണമെന്നും സൂചിപ്പിക്കുന്ന ‘ഭരണം കയ്യിലുള്ള എൽ.ഡി.എഫിനേക്കാൾ ശക്തമാണ് പ്രതിപക്ഷത്തിരിക്കുന്ന എൽ.ഡി.എഫ്’ എന്ന കമന്റും ചിലർ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

