'തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ജനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ട്'; അക്ഷരപ്പിശക് ട്രോളുകളിൽ വിശദീകരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsകൊച്ചി: എഐ ഉച്ചകോടിക്കിടെ ഇംഗ്ലീഷിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ സംഭവിച്ച അക്ഷരപ്പിശക് വലിയ ചർച്ചയായതോടെ, വിമർശനങ്ങളെ സ്വാഗതം ചെയ്തും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകളെല്ലാം കണ്ടുവെന്നും, ആ സ്നേഹപൂർവ്വമായ തിരുത്തലുകളെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ചടങ്ങിൽ ഇംഗ്ലീഷിൽ ‘കേരളം’ എന്ന് എഴുതുന്നതിനിടയിലാണ് അക്ഷരപ്പിശക് സംഭവിച്ചത്. ഇതിനെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം ഇങ്ങനെ: "എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. വരും ദിവസങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും."
വിമർശനങ്ങളെ ജനാധിപത്യപരമായ മനോഭാവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, ജനങ്ങളുടെ അധികാരത്തെ എടുത്തുപറഞ്ഞു. "ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയുമാണ് യുഡിഎഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം," കുഞ്ഞാലിക്കുട്ടി കുറിച്ചു. തന്നെ തിരുത്തിയവർക്കെല്ലാം നന്ദി അറിയിച്ചാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു😊.
എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.
ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം.
ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

