വിരുന്നെത്തിയ മയിൽ മൂന്ന് കുഞ്ഞുങ്ങളുമായി മടങ്ങി
text_fieldsപാലക്കാട്: കാടിനേക്കാൾ ഇഷ്ട ഭക്ഷണം ഉറപ്പുള്ള നാട്ടിൻപുറങ്ങളിൽ വിലസൽ തുടങ്ങിയ മയിൽ കൂട്ടങ്ങളിലൊന്ന് ആൾ താമസമുള്ള വീട്ടിൽ കയറി മുട്ടയിട്ടു. വീട്ടുകാരുമായി പരസ്പര വിശ്വാസം കൈമുതലാക്കി നാലാഴ്ചയോളം അടയിരുന്ന മയിലമ്മ ഒടുവിൽ മൂന്ന് മുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളുമായി തൊടിയിലേക്ക് തിരിച്ചുപോയി.
കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ തീറ്റയും വെള്ളവുമില്ലാതായതോടെ കാടുപേക്ഷിച്ച മയിലുകളുടെ നാട്ടുവിഹാരം തുടക്കത്തിലുണ്ടാക്കിയത് കൗതുകമാണെങ്കിലും കാർഷിക കുലത്തിന് കണ്ണിലെ കരടാകാൻ അധികകാലം വേണ്ടിവന്നില്ല. വിളഞ്ഞ നെൽകതിരുകൾ ഒരുമണിപോലും കണ്ടത്തിൽ വീഴാതെ അകത്താക്കാൻ പ്രത്യേക വിരുതുള്ള മയിലുകൾ പക്ഷേ, മുട്ടയിടാൻ ആൾസഞ്ചാരം തീരെയില്ലാത്ത കുറ്റിക്കാടുകളാണ് തെരഞ്ഞെടുത്തിരുന്നത്. ജനവാസ മേഖലയിൽ മുട്ടയിടുന്നത് അപൂർവമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.

പാലക്കാട് നഗരത്തോടുചേർന്ന കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ഓലശ്ശേരിയിലുള്ള ഒരുവീട്ടിലാണ് ഒരുമാസം മുമ്പ് മയിലമ്മ എത്തിയത്. പാലക്കാട് അയ്യപ്പ ഫോട്ടോസിൽ ഫ്രീലാൻഡ്സ് പ്രസ് ഫോട്ടോഗ്രാഫറായ എ. ജയകുമാറിെൻറ വസതിയിലെ കുളിമുറിക്ക് മുകളിലേക്കാണ് പ്രവേശിച്ചത്. ആദ്യദിവസങ്ങളിൽ ചുള്ളിക്കമ്പുകൾ കൊണ്ടുവന്ന് മെത്തയൊരുക്കി. രണ്ട് ദിനം കഴിഞ്ഞപ്പോൾ നാല് മുട്ടകൾ പ്രത്യക്ഷപ്പെട്ടു. അടയിരുപ്പും തുടങ്ങി. ഇടക്ക് പെയ്ത കനത്ത മഴയിൽ ഷീറ്റ് മേഞ്ഞ മേൽക്കൂര തുളച്ച് വെള്ളം ധാരയായിറങ്ങിയിട്ടും മയിലിന് ലവലേശം കൂസലുണ്ടായില്ല. ഗൃഹനാഥെൻറ നിരന്തര നിരീക്ഷണത്തിനും പടമെടുപ്പിനും തുറിച്ചുനോട്ടമായിരുന്നു മറുപടി. നാലാഴ്ച പിന്നിട്ടപ്പോഴാണ് മൂന്ന് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ തള്ള മയിലിനൊപ്പം കണ്ടത്. ഒരു ദിനം കഴിഞ്ഞപ്പോൾ മൂന്നംഗ കുട്ടിസേനയുമായി മയിൽ അപ്രത്യക്ഷമായി.
കാട്ടാനയും പന്നിയും കൃഷി നശിപ്പിക്കുന്നതിനേക്കാൾ വ്യാപകമാണ് മയിലുകൾ ഉണ്ടാക്കുന്നതെന്ന് കർഷക സംഘടന പ്രതിനിധികൾ പറയുന്നു. പച്ചക്കറി കൃഷിക്കും ഭീഷണിയാണ്. സംഘം ചേർന്ന നടപ്പും പറക്കലും കൗതുക കാഴ്ചയാണെങ്കിലും ദേശീയ പക്ഷിയെന്ന പരിഗണന വിരട്ടിയോടിക്കലിൽ നിന്നുപോലും ഇവക്ക് രക്ഷാകവചമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
