‘മാധ്യമ വേട്ടയല്ല, കുറ്റം ചെയ്താൽ ആരായാലും ശിക്ഷിക്കപ്പെടും'; പിസി വിഷ്ണു നാഥ്
text_fieldsപിസി വിഷ്ണു നാഥ്, ആന്‍റോ അഗസ്റ്റിന്‍
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമ വേട്ടയാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്. കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി അറിയിച്ചത്.
ഒരു മാധ്യമസ്ഥാപനത്തിന് നേരെയും ഒരിക്കലും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിലപാട് മാത്രമാണ് ഈ സർക്കാരിനുള്ളതെന്നും വിഷ്ണുനാഥ് അറിയിച്ചു. സർക്കാരിനെതിരെ വരുന്ന വിമർശനങ്ങളോട് വിരോധമില്ലെന്നും പ്രതിപക്ഷത്തിരുന്നപ്പോൾ തങ്ങളും വിമർശനങ്ങളേറ്റുവാങ്ങിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അളവിൽ കവിഞ്ഞ മദ്യം കൈവശം വച്ച കേസിലാണ് ഇന്ന് രാവിലെ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസിന്റെ നടപടി. എക്സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എഫ്.ഐ.ആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്.ഐ.ആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ എഫ്.ഐ.ആർ കോപ്പിയുമായി എത്തുകയായിരുന്നു. ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം അളവിലുള്ള വിവിധ തരത്തിലുള്ള മദ്യശേഖരമാണ് വാഴവറ്റയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപ്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്.ഐ.ടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്.ഐ.ടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറു മണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30-നാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

