കന്യാസ്ത്രീക്കെതിരായ മോശം പരാമർശം പിൻവലിച്ച് പി.സി ജോർജ്
text_fieldsതിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ മോശം പദപ്രയോഗം പിന്‍വലിക്കുന്നുവെന്ന് പി.സി ജോര്‍ജ് എം.എൽ.എ. ആരെയും പേടിച്ചിട്ടല്ല ഇക്കാര്യങ്ങള്‍ തിരുത്തുന്നത്. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്. വൈകാരികമായി പറഞ്ഞുപോയതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. കേസിൽ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കിൽ അറസ്റ്റുചെയ്യണമെന്നും ജോർജ് പറഞ്ഞു.
ബിഷപ് ഫ്രാേങ്കാ മുളക്കൽ 13 തവണ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി.സി ജോർജ് മോശം പരാമർശം നടത്തിയത്. ജലന്ധർ ബിഷപ്പാണോ കന്യാസ്ത്രീയാണോ ഇര എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് പി.സി ജോർജ് അപമാനിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീ സഭയെ അവഹേളിക്കുകയാണ്. പരാതിക്കാരിയെ കന്യാസ്ത്രീയായി കാണാൻ കഴിയില്ല.
നിയമപരമായി നേരിടേണ്ടതിന് പകരം മാധ്യമങ്ങളിലൂടെ അവർ സഭയെ അവഹേളിക്കുകയാണ്. ക്രൈസ്തവ സഭയെ അപമാനിക്കാൻ ശ്രമിക്കുന്നവർ കോടികൾ മുടക്കുന്നു. അബദ്ധ സഞ്ചാരിണികൾ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതായും പി.സി ജോർജ് ആരോപിച്ചു. വിഷയത്തിൽ തൻെറ നിലപാട് ആവർത്തിക്കുന്നതായും വനിതാ കമീഷൻ കേസെടുത്താൽ നേരിടാൻ തയാറാണെന്നും ജോർജ് വെല്ലുവിളി നടത്തി.
മോശം പരാമർശം നടത്തിയ പി.സി. ജോർജിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉണ്ടായത്. സംഭവത്തിൽ എം.എൽ.എയോട് വിശദീകരണം തേടി ദേശീയ വനിതാ കമീഷൻ സമൻസ് അയച്ചിരുന്നു. ഇൗ മാസം 20ന് ജോർജ് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കമീഷന്‍റെ നിർദേശം.
വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നായിരുന്നു ജോര്‍ജ് പറഞ്ഞത്. യാത്രാബത്ത അയച്ചു തന്നാൽ ഡൽഹിയില്‍ പോയി വനിതാ കമ്മീഷനിൽ ഹാജരാകാമെന്നും അല്ലെങ്കിൽ അവർ കേരളത്തിലേക്ക് വരട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യാത്രാബത്ത നൽകിയാൽ വനിതാ കമ്മീഷന് മുന്നില്‍ ഹാജാറാകാമെന്ന പി.സിയുടെ പരിഹാസത്തിന്, പാപ്പരാണെന്ന് രേഖ കാണിച്ചാല്‍ യാത്രാബത്തയും താമസചെലവും തരാമെന്നായിരുന്നു വനിതാ കമ്മീഷന്‍ മറുപടി നല്‍കിയത്.
പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പി.സി ജോര്‍ജിനെതിരെ നേരിട്ട് കേസെടുക്കാന്‍ പൊലീസ് തയാറായേക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. പരാമര്‍ശത്തില്‍ കന്യാസ്ത്രീയും പരാതി നല്‍കുമെന്ന് അറിയിച്ചിരിക്കെയാണ് പ്രത്യേക പദപ്രയോഗം മാത്രം പിന്‍വലിക്കുന്നതായി പി.സി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.