എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്? രക്ഷിതാക്കൾ യാഥാർഥ്യം മനസിലാക്കണം; വിവാദ പ്രസ്താവനയുമായി വീണ്ടും പി.സി. ജോർജ്
text_fieldsകോട്ടയം: വീണ്ടും വിവാദ പ്രസംഗവുമായി മതവിദ്വേഷക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ബി.ജെ.പി നേതാവ് പി.സി. ജോർജ്. ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ രക്ഷിതാക്കൾ 24 വയസിനു മുമ്പ് വിവാഹം ചെയ്തയക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ വിവാദ പരാമർശം.
മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ ലൗജിഹാദിൽ നഷ്ടപ്പെട്ടുവെന്നാണ് പി.സി. ജോർജ് പറഞ്ഞത്. അതിൽ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെൺകുട്ടികളെ 24 വയസിന് മുമ്പ് കെട്ടിച്ചയക്കണമെന്നും പി.സി. ജോർജ് പറഞ്ഞു. പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു ജോർജിന്റെ പരാമർശം.
''400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിൽ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെൺകൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. ആ പെൺകുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല. ''-ഇങ്ങനെയായിരുന്നു പി.സി.ജോർജിന്റെ പ്രസംഗം.
അന്താരാഷ്ട്ര വനിത ദിനത്തിന്റെ തൊട്ടുപിന്നാലെയാണ് വിവാദ പ്രസംഗവുമായി പി.സി. ജോർജ് രംഗത്തെത്തിയത് എന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

