പയ്യന്നൂർ ഫണ്ട് തട്ടിപ്പ്: പാർട്ടി കണക്ക് ഇന്നറിയാം
text_fieldsകണ്ണൂർ: പയ്യന്നൂരിൽ പാർട്ടിയെ പിടിച്ചുകുലുക്കിയ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സി.പി.എമ്മിന്റെ കണക്ക് ഇന്നറിയാം. ധൻരാജ് രക്തസാക്ഷി ഫണ്ടിന്റെ വരവ്-ചെലവ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞാണ് കണക്കുപറയാൻ പാർട്ടിയെത്തുന്നത്. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കണക്ക് അവതരിപ്പിക്കും.
ധൻരാജ് ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നുവെന്നാരോപിച്ച് മുൻ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട വിവരങ്ങളാണ് കണക്ക് പുറത്തുവിടാൻ പാർട്ടിയെ നിർബന്ധിതമാക്കിയത്. പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നടത്തിയ വിവിധ ഫണ്ട് വെട്ടിപ്പ് വ്യക്തമാക്കുന്ന പുസ്തകവും കുഞ്ഞികൃഷ്ണൻ പുറത്തിറക്കി.
ധൻരാജ് രക്തസാക്ഷി ഫണ്ടിനു പുറമെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിലും വൻ തിരിമറി നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2017ലെ ഏരിയ സമ്മേളനത്തിൽ അവതരിപ്പിച്ച ധൻരാജ് ഫണ്ടിൽ 10.53 ലക്ഷത്തിന്റെ വരവ് കാണിച്ചില്ലെന്നാണ് പ്രധാന ആരോപണം. അന്നത്തെ ഏരിയ സെക്രട്ടറി 3.84 സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി. ഇങ്ങനെ ധൻരാജ് ഫണ്ടിലും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിലുമായി 91.22 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടമുണ്ടായെന്നാണ് അദ്ദേഹം അക്കമിട്ട് വിശദീകരിക്കുന്നത്. എന്നാൽ, പാർട്ടിക്ക് നയാപൈസയും നഷ്ടപ്പെട്ടില്ലെന്നാണ് ജില്ല കമ്മിറ്റി നേരത്തേ നടത്തിയ അന്വേഷണ റിപ്പോർട്ട്.
മുൻ ഏരിയ സെക്രട്ടറി കൈക്കലാക്കിയത്, കണക്കിൽ ചേർക്കാത്ത വരവുകൾ, ഇല്ലാത്ത വക്കീൽ ഫീസ് തുടങ്ങി ഒട്ടേറെ ആരോപണങ്ങൾ ഉയർന്നതോടെ പാർട്ടി പുറത്തുവിടുന്ന കണക്ക് നിർണായകമാണ്. ഇടത് കോട്ടയിൽ ചരിത്രത്തിലാദ്യമായി സി.പി.എം വിമതൻ മത്സരിച്ച് ജയിച്ച പയ്യന്നൂരിലാണ് മുൻ ജില്ല കമ്മിറ്റിയംഗം പാർട്ടിയെ വെല്ലുവിളിച്ച് കളത്തിലിറങ്ങിയത്. കണക്കുകൾ പരസ്യമാക്കുന്നതിലൂടെ അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

