ചിലപ്പോൾ ഉണരാനുണ്ടായില്ലെങ്കിലോ..; മണി നിർവികാരതയോടെ ചോദിക്കുന്നു
text_fieldsപാവറട്ടി: ‘ഉറങ്ങിയാൽ ഉണരാൻ താനുണ്ടാവുമെന്ന് ഉറപ്പില്ലാത്തതിനാൽ 56കാരി മണി രാത്രിയിൽ ഉറങ്ങാറില്ല. നടന്നും ഇരുന്നും നേരം വെളുപ്പിക്കും. ചുമരുകളും തൂണുകളും തകർന്ന് ഏതുനിമിഷവും നിലംപൊത്താറായ ചോർന്നൊലിക്കുന്ന വീട്ടിൽ എങ്ങനെയാണ് ഉണരാനായി ഉറങ്ങുകയെന്നാണ് ഇവർ സങ്കടത്തോടെ ചോദിക്കുന്നത്. മരുതയുർ പ്രാഥമിക ആശുപത്രിക്ക് പിറകിൽ താമസിക്കുന്ന കുണ്ടുവീട്ടിൽ പരേതനായ കണ്ടാരുവിെൻറ മകളും വിധവയുമായ മണിക്കാണ് (56) ഈ ദുരിതജീവിതം.
മേൽക്കൂരയെ താങ്ങിനിർത്തുന്ന മുൻവശത്തെ തൂണ് അടിഭാഗം തകർന്ന് ചരിഞ്ഞാണ് നിൽക്കുന്നത്. പൊട്ടിയടർന്ന് ചുമരുകളും. പണമില്ലാത്തതിനാൽ ഓലമേഞ്ഞിട്ട് വർഷങ്ങളായി. തുരുമ്പിച്ച് ഓലക്കു മുകളിൽ മഴ നനയാതിരിക്കാൻ ടാർപോളിൻ വലിച്ച് കെട്ടിയിട്ടുണ്ടങ്കിലും മഴവെള്ളം മുഴുവൻ അകത്ത് നിറയും. തളർന്നുവീഴുമെന്ന് തോന്നുന്ന ദിവസങ്ങളിൽ അടുത്തുള്ള ഏതെങ്കിലും ഒരു വീട്ടിൽ രാത്രി അഭയംതേടും.
അടുത്ത ബന്ധുക്കളാരുമില്ലാത്ത ഇവർ അയൽപക്കത്തെ വീടുകളിൽ വേലചെയ്താണ് അന്നന്നത്തെ ഭക്ഷണത്തിനുള്ള വക കണ്ടത്തുന്നത്. 2004ലാണ് ഇവർ ഇവിടെ താമസം തുടങ്ങുന്നത്. കൂടെ പണിക്ക് വന്നിരുന്ന ഒരു സ്ത്രീയെ കൂടി ഭർത്താവ് വീട്ടിൽ ഒപ്പം താമസിപ്പിക്കാൻ തുടങ്ങിയതോടെ യോജിച്ചുപോകാൻ കഴിയാതായതിനാൽ വിവാഹബന്ധം വേർപെടുത്തി.
നഷ്ടപരിഹാരമായി ലഭിച്ച തുക ഉപയോഗിച്ച് അകന്ന ബന്ധത്തിലുള്ള ബന്ധുവിെൻറ മകനാണ് ഈ വീടും മൂന്നേകാൽ സെൻറ് സ്ഥലവും വാങ്ങിയത്. അയാളുടെ ഭാര്യക്കുംകൂടി അവകാശം ഉൾപ്പെടുത്തിയാണിത് വാങ്ങിയത്. ഇതും ഇവർക്ക് വേദനയായി. അടച്ചുറപ്പുള്ള ഒരു മുറിയെങ്കിലും നിർമിച്ച് ഒരു രാത്രിയെങ്കിലും സ്വസ്ഥമായുറങ്ങാൻ അധികൃതരുൾപ്പെടെ പലരുടെയും അടുത്ത് കയറിയിറങ്ങിയെങ്കിലും ആരും കനിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.