അവശ്യവസ്തു സർവിസ് നടത്തുന്നവർക്ക് പാസ് നൽകും
text_fieldsതിരുവനന്തപുരം: അവശ്യവസ്തുക്കളുടെ സർവിസ് നടത്തുന്നവർക്ക് പ്രത്യേക പാസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറാ യി വിജയൻ അറിയിച്ചു. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ പൊലീസ് നല്‍കുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ജില്ല പൊലീസ് മേധാവിമാരാണ് പാസ് നല്‍കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പ െടെയുള്ള ആശുപത്രി ജീവനക്കാര്‍, ഡാറ്റാ സെൻറര്‍ ഓപ്പറേറ്റര്‍മാരും ജീവനക്കാരും, മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട ജീവനക്കാര്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പാൽ, പത്ര വിതരണ ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, ഭക്ഷ്യ-പലചരക്ക് കടകള്‍, പെട്രോള്‍ പമ്പ്, പാചകവാതക വിതരണം മുതലായ മേഖലകളിലെ തൊഴിലാളികള്‍, സ്വകാര്യ മേഖലയുള്‍പ്പെടെയുളള സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പാസ് നല്‍കുന്നത്.
ജോലി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി മാത്രം ഉപയോഗിച്ചാൽ മതി. അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമപ്രവർത്തകർ സ്ഥാപനങ്ങൾ നൽകുന്ന ഐ.ഡിയാണ് കാണിക്കേണ്ടത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ധാരാളം പേർ പുറത്തിറങ്ങുന്നുണ്ട്. ഇത് ഒഴിവാക്കണം അത്യാവശ്യ ഘട്ടത്തിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം നൽകണം. തെറ്റായ വിവരം നൽകിയാൽ നടപടിയെടുക്കും.
കടകളിൽ വില കൂട്ടി വിൽക്കാനോ പൂഴ്ത്തി വെക്കാനോ പാടില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. കാസർകോട് ഒഴികെ ജില്ലകളിൽ അവശ്യ വസ്തുക്കൾ ലഭ്യമാകുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ തുറക്കും. കാസർകോട്ട് രാവിലെ 11 മുതൽ അഞ്ച് മാത്രമേ കടകൾ ഉണ്ടാകൂ. വിനോദത്തിനും ആർഭാടത്തിനുമുള്ള കടകൾ തുറക്കരുത്. കാസർകോട് ജില്ലയിലെ വീടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ വളണ്ടിയർമാർ എത്തിക്കണം.
സുഗമമായ മാധ്യമ പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മാധ്യമ മേധാവികളെ മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് മികച്ച പിന്തുണയാണ് മാധ്യമങ്ങൾ നൽകുന്നത്. മഹാമാരിയെ ചെറുത്ത് ജനങ്ങളെ രക്ഷിക്കാൻ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൃതജ്ഞതയോടെ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യമാണ്. തൊഴിലുറപ്പ് ജോലി ചെറിയ സംഘങ്ങളായി മാത്രം ചെയ്താൽ മതി. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥയിലുള്ള കടമുറികളിൽ വാടക നൽകാൻ രണ്ട് മാസത്തെ സാവകാശം അനുവദിക്കും. സന്നദ്ധ സേവനത്തിന് കൂടുതൽ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.