വിഭജനഭീതി ദിനം: സര്‍ക്കുലര്‍ ഇറക്കാൻ ഗവര്‍ണര്‍ക്ക് എന്ത് അധികാരം?; മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണം -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ആഗസ്റ്റ് 14ന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ച ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സര്‍ക്കാറിനെ നോക്കുകുത്തിയാക്കി വിഭജനഭീതി ദിനം ആചരിക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശല വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ ഇറക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് സതീശൻ ചോദിച്ചു.
സംസ്ഥാന സര്‍ക്കാറിന് സമാന്തരമായി ഗവര്‍ണര്‍ തീരുമാനങ്ങള്‍ എടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. താന്‍ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണഘടനാപദവിയില്‍ ഇരിക്കുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവര്‍ണറുടെ ഈ നടപടി ഭരണഘടനാ വിരുദ്ധമാണ്.
ഗവര്‍ണറുടെ വഴിവിട്ട നടപടികളില്‍ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രതിഷേധം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആഘോഷിക്കണമെന്നും ഇതോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കുലർ പുറപ്പെടുവിച്ചത്.
2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന് ആദ്യമായി ആഹ്വാനം ചെയ്തത്. കഴിഞ്ഞ വർഷം യു.ജി.സിയും സമാനമായ നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഗവർണർ നിലവിൽ നൽകിയ നിർദേശപ്രകാരം വൈസ്ചാൻസലർമാരും വിദ്യാർഥികളും അധ്യാപകരും ആഘോഷത്തിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സർവകലാശാലകൾക്ക് വിഷയത്തില്‍ സെമിനാറുകൾ സംഘടിപ്പിക്കാം. വിഭജനത്തിന്‍റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സർവകലാശാലകളോട് ആക്ഷൻ പ്ലാൻ നൽകാൻ ചാൻസലര്‍ സർക്കുലറിൽ നിര്‍ദേശിക്കുന്നു.
വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാന്‍ സാധിക്കില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണക്കായി, ആഗസ്ത് 14 വിഭജന ഭീതി അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു മോദി 2021ൽ എക്സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

