വിഭജന ഭീതിയുടെ ഓർമ ദിനം' ആചരിക്കാൻ ബാങ്കുകൾക്ക് കേന്ദ്ര നിർദേശം
text_fields* തെരഞ്ഞെടുത്ത ശാഖകളിൽ പ്രദർശനം സംഘടിപ്പിക്കണമെന്ന്; എതിർപ്പുമായി ബെഫി
തൃശൂർ: ആഗസ്റ്റ് 14 'വിഭജന ഭീതിയുടെ ഓർമ്മദിന'മായി ആചരിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം. കേന്ദ്ര സർക്കാരിന്റെ ഡിപാർട്ട്മെന്റ് ഓഫ് ഫ ഫിനാൻഷ്യൽ സർവീസസ് ആണ് പൊതുമേഖല ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കൺവീനർമാർക്കും സന്ദേശം അയച്ചത്. ഇതിന്റെ ഭാഗമായി പ്രദർശനം നടത്താൻ കൂടുതൽ പേർ സന്ദർശിക്കുന്ന ബാങ്ക് ശാഖകൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്.ആഗസ്റ്റ് 14ന് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പൂർത്തിയാക്കുകയാണ്.
ഇനി മുതൽ ആഗസ്റ്റ് 14 'വിഭജന ഭീകരതയുടെ ഓർമദിനം' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ബാങ്കുകൾക്കും നിർദേശം വന്നത്. കേന്ദ്ര സർക്കാർ തയാറാക്കിയ 52 പേജുള്ള രേഖയുടെ അടിസ്ഥാനത്തിലാണ് പ്രദർശനം സംഘടിപ്പിക്കേണ്ടത്. അർധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട വസ്തുതകളും ചേർത്താണ് ഈ രേഖ തയാറാക്കിയിരിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണിയും ജനറൽ സെക്രട്ടറി എൻ. സനിൽ ബാബുവും പറഞ്ഞു. അതിൽ പറയുന്ന ഒരു കാര്യം, 1947 ആഗസ്റ്റ് ഒമ്പതിന് ചേർന്ന ഒരു യോഗത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വിഭജന പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചു എന്നാണ്. എന്നാൽ, വിഭജനത്തിനുള്ള അടിത്തറ പാകപ്പെട്ടത് 1937ൽ അഹമ്മദാബാദിൽ ചേർന്ന ആൾ ഇന്ത്യ ഹിന്ദു മഹാസഭ യോഗത്തിൽ ആദ്യമായി മുന്നോട്ട് വെച്ച 'ദ്വിരാഷ്ട്ര സിദ്ധാന്ത'ത്തിലൂടെയാണെന്ന് ബെഫി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 1940ൽ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രരൂപവത്കരണം ആൾ ഇന്ത്യ മുസ്‌ലിം ലീഗ് നിർദ്ദേശിച്ചത്.
വിഭജനം എന്ന ഭീകരസ്വപ്ന സമാനമായ അനുഭവം ഇന്നും ഉണങ്ങാത്ത മുറിവുകൾക്കും മുൻവിധികൾക്കും ഇടയാക്കുന്ന സാഹചര്യമാണ്. എന്നാൽ, ഭീതി എന്നത് ഒരു ദിനാചരണത്തിലൂടെ ഓർമിക്കാവുന്ന ഒന്നല്ലെന്നും ഭീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും ബെഫി നേതാക്കൾ പഞ്ഞു. രാജ്യത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ, സ്വാതന്ത്യ സമരഭടന്മാരുടെ ത്യാഗത്താലും പോരാട്ടങ്ങളാലും ഉത്തേജിതരാകണം. ഇപ്പോഴത്തെ ആചരണം സങ്കുചിത രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇത്തരത്തിൽ രാഷ്ടീയമായ മുതലെടുപ്പിന് ബാങ്ക് ശാഖകളെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കുന്നതായി ഇരുവരും വാർത്തകുറിപ്പിൽ പറഞ്ഞു.
ദേശസാൽക്കരണത്തിന് ശേഷം പൊതുമേഖല ബാങ്കുകൾ ഭരിക്കുന്ന പാർട്ടി ഏതാണെങ്കിലും രാജ്യത്തിനും ജനങ്ങൾക്കും വർഗ, മത, രാഷ്ട്രീയ വിശ്വാസ ഭേദമന്യെ സേവനം നൽകുകയാണ്. ഇന്ന് രാജ്യത്ത് ഭരണത്തിലിരിക്കുന്നവരുടെ മുൻഗാമികൾ 1969ൽ ദേശസാൽക്കരണത്തെ എതിർത്തിരുന്നുവെന്നത് മറക്കാനാവില്ല. സ്വാതന്ത്ര്യകാലം മുതൽ രാജ്യത്തെ സേവിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യവൽക്കരിക്കുക എന്ന തങ്ങളുടെ അജണ്ടയുടെ ഭാഗമായി പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ് ഇപ്പോഴത്തെ കേന്ദ്രസർക്കാർ.
രാജ്യത്തെ തൊഴിലാളികളും കർഷകരും എല്ലാ വിഭാഗം ജനങ്ങളും ജനജീവിതം ദുരിതപൂർണമാക്കുന്ന സർക്കാരിന്റെ നവലിബറൽ നയങ്ങളെ എതിർക്കുകയാണ്. തീക്ഷ്ണമായ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനും ജനത്തിനിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുമാണ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 'വിഭജന ഭീതിയുടെ ഓർമദിനം' ആയി ആചരിക്കാൻ തീരുമാനിച്ചതെന്ന് വേണം കരുതാൻ.
പൊതുമേഖലാ ബാങ്ക് ശാഖകളിൽ വിഭജന ഭീതി എന്ന വിഷയത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നതിന് ബെഫി എതിരാണ്. പൊതുമേഖല ബാങ്കുകളിലെ പ്രശ്നങ്ങൾക്ക് ഉചിതമായ തരത്തിൽ പരിഹാരം കണ്ട് അവയെ ശക്തമാക്കുകയും രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ മികച്ച സേവനം നൽകുവാൻ പ്രാപ്തരാക്കുകയും വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സങ്കുചിത രാഷ്ട്രീയ നീക്കങ്ങളെ എതിർക്കണമെന്നും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.