ഹൈകോടതി വിധി: പാർഥസാരഥി േക്ഷത്രം ഏറ്റെടുക്കൽ സംഘ്പരിവാർ തടഞ്ഞു
text_fieldsഗുരുവായൂര്‍: ഹൈകോടതി വിധിയുമായി പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുക്കാനെത്തിയ മലബാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ക്ഷേത്രം അടച്ചിട്ടാണ് നടപടിയെ പ്രതിരോധിച്ചത്. ദേവസ്വം അധികൃതര്‍ക്ക് സുരക്ഷയൊരുക്കാന്‍ വന്ന പൊലീസുകാർ ഇൗ സമയമത്രയും ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങി. പൊലീസുകാരെ അടച്ചിട്ടതിനും ദേവസ്വം ബോര്‍ഡ് പ്രതിനിധിയുടെ കര്‍ത്തവ്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു.
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് മലബാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ടി.സി. ബിജുവിെൻറ നേതൃത്വത്തിലുള്ള സംഘം എത്തിയത്. തഹസില്‍ദാര്‍ കെ.വി. ആംബ്രോസും എത്തി. എന്നാല്‍ ദേവസ്വം അധികൃതര്‍ എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞ പ്രതിഷേധക്കാര്‍ നേരത്തെ ക്ഷേത്രത്തില്‍ എത്തി. ദേവസ്വം അധികൃതര്‍ പൊലീസുമായെത്തിയപ്പോള്‍ ഇവരെ വിടാതെ ക്ഷേത്രവാതില്‍ അടച്ചു. അൽപസമയം പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. വാതില്‍ അടച്ചതോടെ നേരത്തെ തന്നെ യൂനിഫോമിലല്ലാതെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച 12 പൊലീസുകാര്‍ ഉള്ളില്‍ കുടുങ്ങി. എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് ക്ഷേത്രത്തില്‍ കടക്കാൻ കഴിഞ്ഞില്ല. ക്ഷേത്രത്തിെൻറ പിന്‍വാതിലും പ്രതിഷേധക്കാര്‍ അടച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് ജി.കെ. രാമകൃഷ്ണന്, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നിവേദിത എന്നിവര്‍ ക്ഷേത്രത്തിനകത്തുണ്ടായിരുന്നു.
ഏറ്റെടുക്കലിനെ എതിര്‍ക്കുന്ന 150ഓളം പേർ ക്ഷേത്രത്തിലുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിയവരെ 10.30ഓടെ വടക്കേനടയിലെ വാതില്‍ വഴി പുറത്തുവിട്ടു. സംഘര്‍ഷാവസ്ഥയായതോടെ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്. നായരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. ജലപീരങ്കിയടക്കം ഒരുക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് പുറത്ത് നാമജപം തുടങ്ങി. പ്രതിഷേധക്കാരുമായി കമീഷണര്‍ ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞുപോവാനോ ക്ഷേത്രം തുറക്കാനോ തയാറായില്ല. അതേ സമയം, ദൂരദിക്കുകളില്‍ നിന്നടക്കം എത്തിയ ഭക്തര്‍ ക്ഷേത്രവാതില്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ദര്‍ശനം നടത്താനാവാതെ മടങ്ങി.
സംഭവമറിഞ്ഞ് ക്ഷേത്ര പരിസരത്ത് വന്‍ജനക്കൂട്ടമെത്തി. ബലപ്രയോഗം നടത്തില്ലെന്നും കോടതിവിധി നടപ്പാക്കാൻ ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമെ ചെയ്യൂ എന്ന് കമീഷണര്‍ വ്യക്തമാക്കി. പ്രതിഷേധത്തെത്തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കാന്‍ കഴിയാതെ എക്സിക്യൂട്ടിവ് ഓഫിസര്‍ മടങ്ങി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരായ പരാതി പൊലീസില്‍ നല്‍കിയാണ് അദ്ദേഹം മടങ്ങിയത്്. വൈകീട്ട് 5.30നാണ് ക്ഷേത്ര വാതില്‍ തുറന്നത്. ക്ഷേത്രത്തില്‍ കുടുങ്ങിയ രണ്ട് വനിതാ പൊലീസ് അടക്കമുള്ള 12 പൊലീസുകാര്‍ക്കും അപ്പോഴാണ് പുറത്തു കടക്കാനായത്.
വാതില്‍ തുറന്ന ശേഷം ക്ഷേത്രനടയില്‍ വിശദീകരണ യോഗം നടത്തി. പൊലീസുകാരെ അടച്ചിട്ടതിനും ദേവസ്വം ബോര്‍ഡ് പ്രതിനിധിയുടെ കര്‍ത്തവ്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. വാതില്‍ അടച്ചിട്ടെങ്കിലും ക്ഷേത്ര ചടങ്ങുകള്‍ മുടങ്ങിയില്ല. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുക്കാനെത്തിയതെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നാല്‍ കോടതിവിധിയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് ഭരണച്ചുമതലയെന്ന് പറയുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
2008ലാണ് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതിക്കെതിരെ പരാതികള്‍ ഉയര്‍ന്നതും ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതും. ഹൈകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 26ന് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഈ ഉത്തരവ് മേയ് 29ന് കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് പഴയ ഭരണസമിതി തന്നെ ക്ഷേത്രം ചുമതലക്കാരായി. ഈ മാസം 16ന് ഉണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് വ്യാഴാഴ്ച മലബാര്‍ ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.