കോഴിക്കോട്: സിദ്ധൻെറ വാക്കുകേട്ട് നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാതാവിനെ കോടതി ശിക്ഷിച്ചു. ഓമശേരി ചക്കാനകണ്ടി ഹഫ്സത്തിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരം 1000രൂപ പിഴക്കും കോടതി പിരിയുന്നതുവരെ കോടതിക്ക് മുമ്പിൽ നിൽക്കുന്നതിനും ശിക്ഷ വിധിച്ചത്.
താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയാണ് ഹഫ്സത്ത്. കുട്ടിയുടെ പിതാവ് ഓമശേരി ചക്കാനകണ്ടി അബൂബക്കർ(31), കളൻതോട് സ്വദേശിയായ സിദ്ധൻ മുഷ്താരി വളപ്പിൽ ഹൈദ്രോസ് തങ്ങൾ എന്നിവരെ കോടതി വെറുതെ വിട്ടു.
2016 നവംബറിലുണ്ടായ സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ജനിച്ച ശേഷം അഞ്ച് ബാങ്ക് വിളി കഴിയാതെ കുഞ്ഞിന് മുലപ്പാൽ നൽകരുതെന്ന സിദ്ധൻെറ നിർദേശമനുസരിച്ച് കുഞ്ഞിന് മുലപ്പാൽ നൽകാൻ വിസമ്മതിക്കുകയായിരുന്നു. ഹൈദ്രോസ് തങ്ങളുടെ നിർദേശമനുസരിച്ച് അഞ്ച് ബാങ്ക് വിളി കഴിഞ്ഞിട്ടേ മുലയൂട്ടാവൂ എന്ന് പിതാവ് ശഠിച്ചു. ഹഫ്സത്തും ഈ നിലപാട് തന്നെ സ്വീകരിച്ചു.
മാതാപിതാക്കളുടെ നിലപാട് കുഞ്ഞിൻെറ ജീവന് ഭീഷണിയായതോടെ കലക്ടറും ബാലാവകാശ കമീഷനും വിഷയത്തിൽ ഇടെപട്ടു. യുവതിയുടെ പ്രസവം നടന്ന മുക്കത്തെ ആശുപത്രിയിലെ നഴ്സിൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.