പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ
text_fieldsകോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്രകുമാറിനു (27) വധശിക്ഷ. വധശിക്ഷക്കു പുറമെ നാലു വകുപ്പുകളിലായി രണ്ടു ജീവപര്യന്തവും ഒമ്പതു വർഷതടവും 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (54), മകൻ പ്രവീൺലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു കോട്ടയം പ്രിൻസിപ്പൽ ജില്ല ജഡ്ജി എസ്. ശാന്തകുമാരി ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 302 (കൊലപാതകം) വകുപ്പ് പ്രകാരമാണു വധശിക്ഷ. 397 (മോഷണത്തിനായി ഗുരുതരമായി പരുക്കേൽപിക്കൽ), 457 (കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ) വകുപ്പുകൾക്കു വെവ്വേറെ ജീവപര്യന്തം ശിക്ഷിച്ചിട്ടുണ്ട്. 380 (മോഷണം) വകുപ്പിനു ഏഴു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം.
461 (വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി, സൂക്ഷിച്ചു െവച്ചിരിക്കുന്ന സാധനങ്ങൾ അപഹരിക്കൽ) വകുപ്പിനു രണ്ടുവർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ ശേഷിക്കുന്ന വിപിൻലാലിനു നഷ്ടപരിഹാരമായി മൂന്നു ലക്ഷം നൽകണം.
പ്രതിയെ ബുധനാഴ്ച തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. 2015 മേയ് 16നാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട പ്രവീൺ നടത്തിയിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാർ. കൊല നടത്തിയശേഷം ആഭരണവും പണവുമായി പ്രതി സ്ഥലം വിടുകയായിരുന്നു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.