പാണക്കാട്ട് മണ്ണിടിച്ചിൽ; അനധികൃത പാറ പൊട്ടിക്കലാണ് ദുരന്തത്തിന് കാരണം -മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പാണക്കാട്ട് ഉണ്ടായ മണ്ണിടിച്ചിലിന് കാരണം അനധികൃത പാറ പൊട്ടിക്കലാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നൽകിയത്. അതിന്റെ മറവിൽ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമായതെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമാണ പ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാറ പൊട്ടിക്കലിന് അനുമതി നൽകിയിട്ടില്ല. ആരും അറിയാതെയാണ് പാറ പൊട്ടിച്ചത്. മുൻപ് പാറ പൊട്ടിച്ചപ്പോൾ നാട്ടുകാരും മറ്റും ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ, അത് നീക്കിയാണ് വീണ്ടും പാറ പൊട്ടിച്ചത്.
ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിൽ വലിയ പരിശോധനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തി നിർമാണത്തിനായി മണ്ണുമാന്തിയ സ്ഥലത്താണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്നാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ആളുകൾ ഓടിയതിനാലാണ് വൻ അപകടം ഒഴിവായത്. നിർമാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞുതുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. വീണ്ടും തുടർച്ചയായി മണ്ണ് ഇടിയുന്നുണ്ടായിരുന്നു. 9.30-ഓടെ വലിയ മൺകൂന പൂർണമായും താഴേക്ക് പതിച്ചു. മരങ്ങളും കല്ലുകളും ഒലിച്ചിറങ്ങുകയായിരുന്നു.
മാധ്യമപ്രവർത്തകരെല്ലാം നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടി.വി. ക്യാമറാമാൻ ജയേഷിന് നിസ്സാര പരിക്കേറ്റിരുന്നു. മണ്ണ് ഇടിഞ്ഞത് മുതൽ ഗതാഗതം നിരോധിച്ചതും പൊലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും അപകടം ഒഴിവാക്കി. ഇവിടെ നടത്തിയ നിർമാണം അനധികൃതമാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന്, അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

