പാണക്കാട്ട് വൻ മണ്ണിടിച്ചിൽ: പരപ്പനങ്ങാടി- നാടുകാണി പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു
text_fieldsമലപ്പുറം: പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിലെ പാണക്കാട് എടയ്പാലത്ത് വൻ മണ്ണിടിച്ചിൽ. കുന്നിടിഞ്ഞു വീണതിനെ തുടർന്ന് സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.തിങ്കളാഴ്ചയോടെയാണ് അപകടമുണ്ടായത്. റോഡരികിലെ കുന്ന് പൂർണമായും റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു. സംഭവസമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ കുറവായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
പ്രദേശത്ത് അനുമതിയില്ലാതെ അശാസ്ത്രീയമായ രീതിയിൽ നടന്നിരുന്ന നിർമാണ പ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വൻതോതിൽ മണ്ണെടുത്തതാണ് കുന്നിടിച്ചിലിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായ നിർമാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ വ്യക്തമാക്കി. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്.
ജില്ലയില്‍ അതിതീവ്രമഴയാണെന്നും ആളുകള്‍ ഉടന്‍ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കാന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ഞായറാഴ്ച അഞ്ച് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. വിവിധ ജില്ലകളിലായി ആറു പേരെ കാണാനില്ലെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

