ഫലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാർഥികൾ; കുമ്പള സ്കൂളിലേക്ക് ബി.ജെ.പി മാർച്ച്
text_fieldsകുമ്പള: വിവാദത്തെ തുടർന്ന് വെള്ളിയാഴ്ച നിർത്തിവെച്ച കുമ്പള ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം പുനരാരംഭിച്ചു. ഏറെ വിവാദമായ ഫലസ്തീൻ ഐക്യദാർഢ്യ മൈം (മൂകാഭിനയം) വിദ്യാർഥികൾ വീണ്ടും അവതരിക്കുകയും ചെയ്തു.
എന്നാൽ, വിവാദ മൈം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കുമ്പള സെക്കൻഡറി സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്കൂൾ കവാടത്തിൽ പൊലീസ് തടഞ്ഞു. കലോത്സവത്തിൽ ഗസ്സ അനുകൂല പരിപാടിക്ക് അവസരം നൽകിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
വെള്ളിയാഴ്ച ഫലസ്തീൻ വിഷയം പ്രമേയമാക്കി ഹയർ സെക്കൻഡറി വിദ്യാർഥികൾ അവതരിപ്പിച്ച മൂകാഭിനയ പരിപാടിക്കിടെ അധ്യാപകർ കർട്ടൺ താഴ്ത്തിയത് വൻ വിവാദമായിരുന്നു. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിങ്കളാഴ്ച പരിപാടി അവതരിപ്പിക്കാൻ കുട്ടികൾക്ക് വീണ്ടും അവസരം നൽകുമെന്നും പറഞ്ഞിരുന്നു. മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പരിപാടി വീണ്ടും അവതരിപ്പിച്ചത്.
സംഘ്പരിവാർ അനുകൂല ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് മൈം തടഞ്ഞത്. ആരോപണ വിധേയരായ രണ്ടു അധ്യാപകരെയും മാറ്റിനിർത്തിയാണ് ഇന്ന് 12 മണിയോടെ വീണ്ടും വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

