പാലത്തായി ബലാത്സംഗക്കേസ്: പത്മരാജന്റെ കുടുംബം ജീവനൊടുക്കിയാൽ ഉത്തരവാദിത്തം എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്ലാമിക്കും -പത്മരാജന്റെ അഭിഭാഷകൻ
text_fieldsതലശ്ശേരി: നാലാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിനിരയാക്കപ്പെട്ട പാലത്തായി കേസിൽ ബി.ജെ.പി നേതാവ് കെ. പത്മരാജന് ശിക്ഷ വിധിച്ചതിന് പിന്നാലെയുള്ള പ്രതികരണത്തിൽ ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും കുറ്റപ്പെടുത്തി പ്രതിഭാഗം അഭിഭാഷകൻ. കേസ് കാരണം തന്റെ ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം എസ്.ഡി.പി.ഐക്കും ജമാഅത്തെ ഇസ്ലാമിക്കും ആയിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ശിക്ഷ സംബന്ധിച്ച വാദത്തിനിടെ എന്താണ് പറയാനുള്ളതെന്ന് കോടതി പത്മരാജനോട് ചോദിച്ചപ്പോൾ, ചെയ്യാത്ത കുറ്റത്തിനാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. ഈ കേസ് മൂലം എന്റെ ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ആ പ്രദേശത്തെ എസ്.ഡി.പി.ഐ നേതൃത്വത്തിനും ജമാഅത്തെ ഇസ്ലാമിക്കും ആയിരിക്കും എന്നാണ് പറഞ്ഞത്’ എന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
പത്മരാജന് മരണം വരെ ജീവപര്യന്തം
കെ. പത്മരാജന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ഇന്ന് കോടതി വിധിച്ചത്. ബലാത്സംഗ കുറ്റത്തിൽ പ്രതി 40 വർഷം തടവ് അനുഭവിക്കണമെന്നും ഇതിനു ശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസം അനുഭവിക്കണമെന്നും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചു.
2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാർഥിനിയാണ് അതിക്രമത്തിനിരയായത്. അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജൻ (49) പെൺകുട്ടിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ സംഘ്പരിവാർ അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. ഏപ്രിൽ 15ന് പൊയിലൂർ വിളക്കോട്ടൂരിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24 ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2020 ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം നൽകി.
കേസിന്റെ വിചാരണ 2024 ഫെബ്രുവരി 23ന് പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് മുമ്പാകെയാണ് ആരംഭിച്ചത്. ജഡ്ജി ടിറ്റി ജോർജ് മാറിയപ്പോൾ ജഡ്ജി ബി. ശ്രീജ മുമ്പാകെ വിചാരണ തുടങ്ങി. വിദ്യാർഥി ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു. വാദം പൂർത്തിയായി വിധി പറയാനിരിക്കെ ജഡ്ജി മാറി. പിന്നീട് ജഡ്ജി ജലജാറാണി മുമ്പാകെ വീണ്ടും വാദം നടത്തി.
ആ സമയത്ത് സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രതി ഉയർത്തിയത്. എന്നാൽ ഇത് തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവുമുണ്ടായി. കുട്ടികൾ സംഭവത്തെക്കുറിച്ച് പറയുമ്പോൾ തീയതിക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്ന ഹൈകോടതി ഉത്തരവ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോസിക്യൂട്ടർ പി.എം. ഭാസുരി കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

