കണ്ണൂര്‍: സ്വന്തം നിയോജക മണ്ഡലത്തിലെ പെണ്‍കുട്ടിയുടെ മാനം കാക്കാന്‍ മന്ത്രി ശൈലജക്ക് കഴിഞ്ഞില്ലെങ്കില്‍ രാജിെവക്കണമെന്ന് കെ. മുരളീധരന് എം.പി. പാലത്തായി പീഡനക്കേസില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചന നടത്തുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലത്തായി പീഡനക്കേസില്‍ ആര്.എസ്.എസ് അധ്യാപകനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ താല്പര്യപ്പെടുന്നത് എന്തിനാണ്. പീഡനത്തിനിരയായ കുട്ടിക്ക് മാനസിക വിഭ്രാന്തിയാണെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മനോനില തെറ്റിയ ഒരാള്‍ മാത്രമേ കേരളത്തിലുള്ളൂ, അതു മുഖ്യമന്ത്രി പിണറായി വിജയനാണ്. മാനസിക വിഭ്രാന്തിയുടെ വേറെ തലത്തിലാണ് പിണറായി വിജയന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പീഡനക്കേസിലെ കുട്ടിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ഐ.ജി പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ വിശദീകരിച്ചിട്ടില്ല. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ മൊഴി പുറത്തുപറഞ്ഞാലുള്ള നിയമ നടപടി ഉണ്ടായിട്ടില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി, മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, കെ. കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴ, വിനീഷ് ചുള്ളിയന്‍, വി. രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷിബിന, ശ്രീജേഷ് കോയിലേരിയൻ എന്നിവർ സംസാരിച്ചു.