പാലത്തായി വിധി: അപവാദം പ്രചരിപ്പിച്ചവരുടെ മുഖത്തടിയേറ്റു– സി.പി.ഐ.എം
text_fieldsകണ്ണൂർ:പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ ഇപ്പോഴുണ്ടായ ശിക്ഷാവിധി, സി.പി.ഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു.
സംഭവമുണ്ടായപ്പോൾ അതിനെ, കോൺഗ്രസും ബി.ജെ.പിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സി.പി.ഐ .എമ്മിനെതിരെ തിരിക്കാനാണ് ശ്രമിച്ചത്. ചില മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നുണപ്രചാരകർക്കൊപ്പം ചേർന്ന് പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ശ്രമിച്ചു. ഒരു കൂട്ടർ കൊടുക്രിമിനലിനെ വെള്ളപൂശിയപ്പോൾ മറ്റൊരുകൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിച്ചു.
രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ബിജെപി നേതാവിനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞു. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കള്ളവാർത്തയും നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറയണം.
നീതിപൂർവവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും കെ കെ രാഗഷേ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

