പാലത്തായി കേസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് കുടുംബമറിയാതെ, ഗൂഢാലോചന സംശയിക്കുന്നതായി അതിജീവിതയുടെ അമ്മാവൻ
text_fieldsകണ്ണൂർ: പാലത്തായി പീഡന കേസിൽ പ്രതിയുടെ അപ്പീലും ഇരയുടെ നിയമസഹായ അവകാശവും സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് കുടുംബമറിയാതെ. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി കുനിയിൽ പത്മരാജൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവേ, ഇറക്കിയ ഉത്തരവ് പ്രോസിക്യൂഷൻ പാലിച്ചില്ലെന്നാണ് പരാതി. പ്രോസിക്യൂഷൻ നിലപാടിൽ ദുരൂഹതയുണ്ടെന്നും പ്രതിയെ സഹായിക്കാനുള്ള നീക്കമാണിതെന്നും ആരോപിച്ച് അതിജീവിതയുടെ കുടുംബം രംഗത്തെത്തി.
പ്രതിയുടെ അപ്പീലിൽ എന്തെങ്കിലും ഉത്തരവ് പ്രഖ്യാപിക്കുംമുമ്പ് ഇരയുടെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 23നാണ് ഹൈകോടതി സുപ്രധാന നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. 10 വയസ്സും ആറുമാസവുമായ കുട്ടിയാണ് ഇരയെന്നതിനാൽ പ്രതി സമർപ്പിച്ച അപ്പീൽ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാതാവിനെ അറിയിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വനിത പൊലീസ് ഓഫിസറെ നിയോഗിക്കാൻ പാനൂർ പൊലീസ് ഇൻസ്പെക്ടർക്ക് നിർദേശവും നൽകി. സാധാരണ വേഷത്തിൽ വനിത പൊലീസ് ഓഫിസർ വീട്ടിലെത്തി കേസ് വിവരങ്ങളും നിയമസഹായ അവകാശവും മാതാവിനെ ബോധ്യപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, ഇത്തരമൊരു ഉത്തരവിറക്കിയ കാര്യമേ ഇരയുടെ കുടുംബത്തിനറിയില്ല. ഇതുസംബന്ധിച്ച് പാനൂർ പൊലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രതിയുടെ അപ്പീൽ സംബന്ധിച്ച് വനിത പൊലീസ് ഉൾപ്പെടെ ആരും വീട്ടിൽ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇരയുടെ അമ്മാവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജൂലൈ 30ന് കേസ് വീണ്ടും പരിഗണിച്ച കോടതി, ഇരയുടെ കുടുംബത്തിന് നിയമസഹായം നൽകുന്നതിനായി ഹൈകോടതിയിലെ യുവഅഭിഭാഷകനെ നിയമിച്ച് ഉത്തരവുമിറക്കി. പ്രതിയുടെ അപ്പീൽ സംബന്ധിച്ച് ഇരയെ അറിയിച്ചിട്ടുണ്ടെന്നും നിയമസഹായം ആവശ്യപ്പെട്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. കേസ് വീണ്ടും ആഗസ്റ്റ് 13ന് പരിഗണിക്കും.
പത്മരാജന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച കഴിഞ്ഞവർഷം ഡിസംബറിൽ നിയമസഹായ കാര്യം പരാമർശിക്കുന്ന നോട്ടീസ് പാനൂർ പൊലീസ് കുടുംബത്തിന് നൽകിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് ജൂലൈ 23ന്റെ ഉത്തരവ് പരിഗണിക്കാതെ സർക്കാർ അഭിഭാഷകന്റെ നിലപാടെന്നാണ് സൂചന. വനിത പൊലീസിനെ വിട്ട് കുടുംബത്തെ ബോധ്യപ്പെടുത്തണമെന്ന ഉത്തരവ് നിലനിൽക്കെ പ്രോസിക്യൂഷൻ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പാലത്തായി കേസ് കൈകാര്യം ചെയ്ത അഭിഭാഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

