പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം
text_fieldsകണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജന് (പപ്പൻ -45) തലേശ്ശരി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം തലശ്ശേരി സെഷൻസ് കോടതി മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്സോ വകുപ്പുകള്‍ ഒഴിവാക്കിയതാണ് ബി.ജെ.പി നേതാവിന് ജാമ്യം കിട്ടാൻ തുണയായത്.
ഇരയായ പെൺകുട്ടി താമസിക്കുന്ന പഞ്ചായത്തിൽ പ്രവേശിക്കരുത്, ഇരയുമായി ബന്ധമുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.
കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പത്മരാജൻ നൽകിയ ജാമ്യഹരജി കീഴ്കോടതിയും ഹൈകോടതിയും തള്ളിയിരുന്നു. പാനൂർ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി ചാർജ് ചെയ്ത കേസ് പിന്നീട് ൈക്രംബ്രാഞ്ച് ഏറ്റെടുത്തപ്പോൾ പോക്സോ ഒഴിവാക്കുകയാണുണ്ടായത്. പോക്സോ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ഒരുമാസം നീട്ടിക്കൊണ്ടുപോയ അന്വേഷണ സംഘം പത്മരാജൻ അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ്, സമ്മർദങ്ങൾക്കൊടുവിൽ കുറ്റപത്രം സമർപ്പിച്ചത്.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമമാണ് പോക്സോ. ഇരയായ പെൺകുട്ടിയെ ആവർത്തിച്ച് ചോദ്യംചെയ്തതും പത്മരാജൻ, തന്നെ മറ്റൊരാൾക്ക് കാഴ്ചവെച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയെക്കുറിച്ച് അന്വേഷിക്കാത്തതും ഉൾപ്പെടെ പൊലീസിനെതിരെ ആക്ഷേപം നിലവിലുണ്ട്. പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായിക്കുന്നവിധം ദുർബലമായ കുറ്റപത്രം നൽകിയ ൈക്രംബ്രാഞ്ച് നടപടി ആക്ഷേപം ബലപ്പെടുത്തുന്നതാണ്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.