പാലാരിവട്ടം പാലം അഴിമതി: എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഒ.സൂരജ് സമർപ്പിച്ച ഹരജി തള്ളി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയും കേസിലെ നാലാംപ്രതിയുമായ ടി.ഒ. സൂരജ് നൽകിയ ഹരജി ഹൈകോടതി തള്ളി.
പൊതുമരാമത്ത് മന്ത്രിയുടെ പരാതിയിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയ സാഹചര്യത്തിൽ സർക്കാറിെൻറ അനുമതിയോടെയാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി ഹരജി തള്ളിയത്.
അഴിമതി നിരോധന നിയമപ്രകാരം പൊതുസേവകർക്കെതിരെ കേസെടുക്കാൻ സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന ചട്ടം പാലിക്കാതെയാണ് അറസ്റ്റ് െചയ്തതെന്നും കേസ് നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ വാദം.ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഹരജിക്കാരൻ അനധികൃത നേട്ടമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നതാണ് വിജിലൻസ് സമർപ്പിച്ച വിശദീകരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒൗദ്യോഗിക ചുമതലയുമായി ബന്ധമില്ലാത്ത കുറ്റങ്ങളും പദവിയിലിരുന്ന് പ്രതി ചെയ്തെന്നാണ് മനസ്സിലാകുന്നത്. 2019 ആഗസ്റ്റ് 30ന് അറസ്റ്റിലായെങ്കിലും കേസെടുത്തത് നിയമപ്രകാരമെല്ലന്ന ഹരജി നൽകിയത് വിജിലൻസ് അന്വേഷണം പൂർത്തിയായശേഷം 2021 ജൂൺ 23നാണ്. അന്വേഷണം പൂർത്തിയായ കേസിൽ എഫ്.ഐ.ആർ റദ്ദാക്കുന്നത് ഉചിതമല്ല.
അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുമ്പോൾതന്നെ എല്ലാ പ്രതികളുടെയും പേര് എഫ്.ഐ.ആറിൽ ഉണ്ടാകണമെന്നില്ല. അന്വേഷണ ഘട്ടത്തിലാണ് കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുന്നത്. ഇങ്ങനെ ഓരോ ഉദ്യോഗസ്ഥരെയും പ്രതിചേർക്കേണ്ടി വരുമ്പോൾ മുൻകൂർ അനുമതി വേണമെന്ന് പറയാനാവില്ല. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പിനെ ഇങ്ങനെ വ്യാഖ്യാനിക്കാനാവില്ല. പൊതുസേവകർ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിനാണ് ഈ വകുപ്പ് പ്രകാരം മുൻകൂർ അനുമതി വേണ്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ ദുരുദ്ദേശ്യപരമായ അന്വേഷണം നടത്തുന്നത് തടയാനുള്ള സൂക്ഷ്മപരിശോധന സംവിധാനത്തിെൻറ ഭാഗമായി അനുവദിച്ചിട്ടുള്ള പരിരക്ഷയാണിത്. പൊതുസേവകൻ പൊതുസ്വത്ത് സ്വന്തം നേട്ടങ്ങൾക്ക് വിനിയോഗിച്ചാൽ നിയമപരമായ സംരക്ഷണം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.