പാലാരിവട്ടം പാലം അഴിമതി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
text_fieldsമൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ജാമ്യം അനുവദ ിച്ചാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്.
ടി.ഒ. സൂരജിനുപുറമെ പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയൽ, കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥൻ എം.ടി. തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അഴിമതി, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ വിജിലൻസ് കണ്ടെത്തിയിരുന്നത്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുമുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് ദോഷകരമാണന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്.
ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വലിയ വീഴ്ചയാണ് പാലം നിർമാണത്തിലുണ്ടായത്. ഇതിനുപിന്നിലെ വസ്തുതകൾ പുറത്തുവരാൻ വിശദ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് തടസ്സമാകുന്ന വിധത്തിലുള്ള ഒന്നും അനുവദിക്കാൻ കഴിയില്ലെന്നും കോടതി 21 പേജുള്ള ഉത്തരവിൽ വ്യക്തമാക്കി. അഴിമതി നിരോധന കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളുടെ പ്രസക്തഭാഗങ്ങളും വിധിന്യായത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പാലം നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഉന്നതതലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.
പാലം നിർമാണ അഴിമതിയിൽ ഉൾപ്പെട്ട എല്ലാവരുടെയും പങ്ക് പുറത്തുവന്നിട്ടില്ല. പാലത്തിെൻറ ബലത്തിലും നിർമാണത്തിെൻറ ഗുണനിലവാരത്തിലും തകരാറില്ലെന്ന് പ്രതികൾ വാദിക്കുന്നുെണ്ടങ്കിലും അതിനുള്ള രേഖകളൊന്നും കോടതിയുടെ മുന്നിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.