അഗളി: ഓൺലൈൻ ക്ലാസുകൾ തുടങ്ങി മാസം പിന്നിട്ടിട്ടും അട്ടപ്പാടി കുറുക്കൻകുണ്ടിൽ പഠന സൗകര്യമെത്തിയില്ല. പ്രദേശത്തേക്ക് വൈദ്യുതി കടന്നു ചെല്ലാത്തതാണ് കാരണം. 1960കളിൽ വിവിധ പ്രദേശത്തുനിന്ന് കുടിയേറിയതാണ് ഇവിടത്തെ കർഷക സമൂഹം. ജന്മിയിൽനിന്ന് കൈമാറ്റം വന്ന് ലഭിച്ച കൃഷിഭൂമികൾക്ക് മേൽ 2012ൽ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്.
റവന്യൂ വകുപ്പ് വിഷയത്തിൽ ഇടപെടാതെ മൗനം പാലിക്കുകയാണ്. രാവിലെ ഏഴരക്ക് വീട്ടിൽനിന്ന് ഇറങ്ങുന്ന തങ്ങൾ ഇരുട്ടത്താണ് സ്കൂൾവിട്ട് തിരിച്ച് വീട്ടിലെത്തുന്നത്.
പഞ്ചായത്ത് റോഡ് ചളിക്കുളമായിക്കിടക്കുന്നതിനാൽ ഒരു വണ്ടിപോലും കുട്ടികൾക്കു വേണ്ടി ഓടാനും തയാറല്ല. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലും നാലു കിലോമീറ്റർ നടക്കേണ്ടി വരുന്നതിനാൽ വല്ലപ്പോഴും നെറ്റ്വർക്ക് ലഭിക്കുന്ന അത്തരം സംവിധാനങ്ങളും പഠനത്തിനായി പ്രയോജനപ്പെടില്ല.
പ്രദേശത്തെ വിദ്യാർഥികളുടെ ദുരിതം അറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകർ അവർക്ക് ടെലിവിഷൻ സെറ്റും മറ്റും സംഭാവന നൽകാൻ സന്നദ്ധരായെങ്കിലും അത് ഉപയോഗിക്കാനുള്ള വൈദ്യുതി ഇല്ലാത്തതിനാൽ അത്തരം സുമനസ്സുകളുടെ സഹായങ്ങൾ പോലും കുറുക്കൻകുണ്ടിലെ കുട്ടികൾക്ക് ഉപകരിക്കുന്നില്ല.