വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾ ആർ.എസ്.എസുകാർ അടങ്ങുന്ന സംഘമെന്നത് മറച്ചുവെക്കാൻ ശ്രമം -മന്ത്രി രാജേഷ്
text_fieldsപാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന രാംനാരായൺ ഭയ്യാലിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാർ എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ്. കേസിൽ ഇതിനകം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ശക്തമായ നടപടികളുണ്ടാകും. ഒരുവിട്ടുവീഴ്ചയുംഉണ്ടാകില്ല. പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പഴുതടച്ച നടപടികളുണ്ടാകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
‘അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭയ്യാലിനെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നിൽ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ്. ജോലി തേടിയെത്തിയ ആ യുവാവിനെ 'ബംഗ്ലാദേശി' എന്ന് ആരോപിച്ചുകൊണ്ടാണ്, അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകർ അടങ്ങുന്ന സംഘം ക്രൂരമായി ആക്രമിച്ചത്. സംഘപരിവാർ രാജ്യമാകെ പടർത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഇരയാണ് ഈ യുവാവ്.
എന്നാൽ മാധ്യമങ്ങൾ ഇതിനെ ഒരു 'ആൾക്കൂട്ടക്കൊല' എന്ന് മാത്രമാണ് വിളിക്കുന്നത്. ഇതിന് ഉത്തരവാദികളായവരുടെ രാഷ്ട്രീയം വ്യക്തമായിട്ടും അത് മറച്ചുവെക്കുകയാണ്. ഇതിൽ സിപിഎമ്മിന് എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കിൽ മാധ്യമങ്ങൾ അത് വലിയ രീതിയിൽ ആഘോഷിക്കുമായിരുന്നു. ഈ കേസിലെ പ്രതികൾ നേരത്തെ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. അവരുടെ ക്രിമിനൽ പശ്ചാത്തലവും രാഷ്ട്രീയവും വ്യക്തമായിട്ടും അത് മിണ്ടാതിരിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുന്നതിന് തുല്യമാണ്.
മരിച്ച യുവാവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാർ. കേസിൽ ഇതിനോടകം അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു. പ്രതികൾക്ക് വിട്ടുവീഴ്ചയില്ലാതെ പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ച നടപടികൾ സ്വീകരിക്കും. ഉത്തരേന്ത്യയിൽ ആർഎസ്എസ് നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സമാനമായ രീതിയാണിത്. പുറത്തുനിന്നുള്ളവരെയെല്ലാം ബംഗ്ലാദേശികളായി മുദ്രകുത്തി ആടിനെ പട്ടിയാക്കുന്ന സമീപനമാണ് അവർ കേരളത്തിലും സ്വീകരിക്കുന്നത്’ -മന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകീട്ടായിരുന്നു മോഷണക്കുറ്റം ആരോപിച്ച് രാംനാരായണിനെ ബി.ജെ.പിക്കാർ അടങ്ങൂന്ന സംഘം തടഞ്ഞുവെച്ച് കൊലപ്പെടുത്തിയത്. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് കുഴഞ്ഞു വീഴുകയും പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവർ നിരവധി കേസുകളിലെ പ്രതികളാണ്. ഒന്ന്, മൂന്ന് പ്രതികളായ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളിയായ സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിനോദിനെയും വെട്ടിയ കേസിൽ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയിൽ നടക്കുകയാണ്.
ഒന്നാം പ്രതി അനുവിനെതിരെ വാളയാർ, കസബ സ്റ്റേഷനുകളിലായി 15 അടിപിടിക്കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ വാളയാറിൽ രണ്ടു കേസുകളും മൂന്നാം പ്രതി മുരളിക്കെതിരെ രണ്ടു കേസുകളുമുണ്ട്. നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും അഞ്ചാം പ്രതി വിപിനെതിരെ മൂന്നു കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടക്കൊലപാതകമെന്ന നിലയിലാണ് കേസ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയം വേർതിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

