പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണച്ചു
text_fieldsപാലക്കാട്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട്ടെ സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി.
എന്നാൽ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സനെതിരെയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര അംഗത്തിെൻറ വോട്ട് അസാധുവായി. ശനിയാഴ്ച നാലിന് നടക്കേണ്ടിയിരുന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയം ഉച്ചക്ക് രണ്ടിന് ആക്കി മാറ്റിയത് ബി.ജെ.പി കൗൺസിലർമാർ എതിർത്തതോടെ പ്രമേയത്തിന്മേലുള്ള ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
സമയം മാറ്റുകയാണെങ്കിൽ ഏഴുദിവസം മുമ്പ് അറിയിക്കണമെന്ന ചട്ടം ഉന്നയിച്ചാണ് ബി.ജെ.പി എതിർത്തത്. ചെയർപേഴ്സെനതിരേയും വൈസ് ചെയർമാനെതിരേയും യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണക്കുമെന്ന് ഉറപ്പായതോടെ നഗരസഭയിൽ ബി.ജെ.പി ഭരണം അവസാനിക്കുമെന്ന് ഉറപ്പായി.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയന്തി രാമനാഥനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ആദ്യം ചർച്ചക്കെടുത്തത്. സംസ്ഥാന നേതൃത്വത്തിെൻറ അനുമതി ലഭിച്ചതോടെ അവസാന നിമിഷത്തിലാണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതായി സി.പി.എം നിലപാട് വ്യക്തമാക്കിയത്. എട്ട് അംഗങ്ങളുടെ സമിതിയിൽ ബി.ജെ.പി-മൂന്ന്, എൽ.ഡി.എഫ്-രണ്ട്, യു.ഡി.എഫ്-മൂന്ന് എന്നിങ്ങനെയാണ് അംഗബലം. സി.പി.എം പിന്തുണ പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സാജിത ഫഹീമിെൻറ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ പേരും ഒപ്പും വേണമെന്ന് വരണാധികാരി അറിയിച്ചെങ്കിലും ഇവർ ഒപ്പിട്ടില്ല. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ പകുതിയിലേറ ഭൂരിപക്ഷം വേണമെന്നാണ് നിയമം. കോൺഗ്രസ് കൗൺസിലർ കെ. മണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. സ്മിതേഷിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ സി.പി.എമ്മിന് തെറ്റിയില്ല. ഒമ്പതംഗ സമിതിയിൽ ബി.ജെപി-നാല്, എൽ.ഡി.എഫ്-രണ്ട്, യു.ഡി.എഫ്-മൂന്ന് എന്നിങ്ങനെയായിരുന്നു അംഗബലം. കോൺഗ്രസ് കൗൺസിലർ പി. മോഹനനാണ് പ്രമേയം അവതരിപ്പിച്ചത്. അഞ്ച് പ്രതിപക്ഷ അംഗങ്ങളുടെയും വോട്ട് സാധുവായതോടെ രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. പൊതുമരാമത്ത് സ്ഥിരം സമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച മേയ് മൂന്നിന് നടക്കും. യു.ഡി.എഫിലെ ഒരംഗം ചികിത്സയിലായതിനാൽ വിദ്യാഭ്യാസ സ്ഥിരം സമിതിക്കെതിരെ നോട്ടീസ് നൽകിയിട്ടില്ല.
ഹൈദരാബാദിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ധാരണയുണ്ടാക്കാൻ തീരുമാനിച്ചിരുന്നു.
ഇതിെൻറ ചുവടുപിടിച്ചാണ് പാലക്കാട്ടെ ബി.ജെ.പി ഭരണം ഇല്ലാതാക്കാനുള്ള യു.ഡി.എഫ് നീക്കത്തിന് സി.പി.എം പിന്തുണക്കുന്നത്. സി.പി.എം-കോൺഗ്രസ് കൂട്ടുകെട്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായ പ്രതിഫലനമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി. കൃഷ്ണകുമാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.