പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു
text_fieldsപാലക്കാട്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് ചെയർപേഴ്സൻ, വൈസ് ചെയർമാൻ എന്നിവർക്കെതിരെ സി.പി.എം പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവസാന നിമിഷം കോൺഗ്രസ് അംഗം രഹസ്യമായി രാജി വെച്ച് മുങ്ങിയതോടെയാണ് അവിശ്വാസ നീക്കം പാളിയത്. പ്രമേയം പാസാകാൻ 27 പേരുടെ പിന്തുണ വേണമെന്നിരിക്കെ 26 കൗൺസിലർമാരുടെ വോട്ട് ഉറപ്പിക്കാനേ യു.ഡി.എഫിന് സാധിച്ചുള്ളൂ. ബി.ജെ.പി വോട്ടെടുപ്പും ചർച്ചയും ബഹിഷ്കരിച്ചു.
കൽപാത്തി വാർഡ് കൗൺസിലർ വി. ശരവണനാണ് അപ്രതീക്ഷിതമായി രാജി നൽകിയത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നഗരസഭ സെക്രട്ടറിയുടെ താമസ സ്ഥലത്തെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. പ്രമേയം വോട്ടിനിട്ട തിങ്കളാഴ്ച അതിരാവിലെ ഇയാളും കുടുംബവും സ്വന്തം വീടും കുടുംബവീടും പൂട്ടി മുങ്ങി. ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
52 അംഗ നഗരസഭ കൗൺസിലിൽ ബി.ജെ.പി-24, കോൺഗ്രസ്-13, മുസ്ലിം ലീഗ്-നാല്, സി.പി.എം-എട്ട്, വെൽഫെയർ പാർട്ടി-ഒന്ന്, സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ ലീഗ് വിമത സ്ഥാനാർഥിയായി വിജയിച്ച കൗൺസിലർക്ക് തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ വോട്ടവകാശമില്ല. വെൽഫെയർ പാർട്ടി പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് അംഗത്തെ പണം നൽകി സ്വാധീനിച്ചാണ് രാജിവെപ്പിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിനായി ബി.ജെ.പി കോടികൾ ഒഴുക്കി. സ്വന്തം അംഗങ്ങളെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാൻ ബി.ജെ.പിക്ക് ധൈര്യമില്ലെന്നും ഉത്തരേന്ത്യയിലും കർണാടകയിലും നടത്തിയ കുതിരക്കച്ചവടം കേരളത്തിലും പരീക്ഷിക്കുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി. നഗരസഭ സെക്രട്ടറി ബി.ജെ.പിയുമായി ഒത്തുകളിച്ചെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എന്നാൽ, കോൺഗ്രസ് നിലപാടിൽ അമർഷമുള്ളതിനാലാണ് അംഗം രാജിവെച്ചതെന്ന് ബി.ജെ.പി തിരിച്ചടിച്ചു. വികസനവുമായി മുന്നോട്ടു പോകുന്ന നഗരസഭ ഭരണത്തെ താഴെയിറക്കാൻ ശ്രമിച്ചതിന് ജനം നൽകിയ മറുപടിയാണിതെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. തദ്ദേശ വകുപ്പ് കോഴിക്കോട് മേഖല ജോയൻറ് ഡയറക്ടർ കെ. പവിത്രൻ വോട്ടെടുപ്പിൽ വരണാധികാരിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.