വിജ്ഞാപനം ഇറങ്ങി; പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത ഭൂമി ഏറ്റെടുക്കാൻ ഡെ. കലക്ടർമാർക്ക് ചുമതല
text_fieldsമഞ്ചേരി: പാലക്കാട് -കോഴിക്കോട് അന്തർ ജില്ല ഗ്രീൻഫീൽഡ് ദേശീയപാത നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറങ്ങി. ദേശീയപാത ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മൂന്ന് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത കടന്നുപോകുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടർമാർക്കാണ് ചുമതല.
പാലക്കാട് ജില്ലയിൽ 62 കി.മീ, മലപ്പുറത്ത് 53, കോഴിക്കോട്ട് ഏഴ് കിലോമീറ്റർ എന്നിങ്ങനെയാണ് ദൈർഘ്യം. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി 122.248 കിലോമീറ്റർ നീളമുള്ള പാതക്ക് നേരത്തെ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചിരുന്നു. പ്രധാന നഗരങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് നിർമാണം.
സ്ഥലമെടുക്കാൻ 800 കോടി
സ്ഥലമേറ്റെടുക്കാൻ 800 കോടി രൂപ ചെലവ് വരും. പാലക്കാട് 280 ഹെക്ടർ, മലപ്പുറം 243 ഹെക്ടർ, കോഴിക്കോട് 30 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി വേണ്ടത്. പാലക്കാട് ബൈപാസിൽനിന്ന് തുടങ്ങി മുണ്ടൂർ, കല്ലടിക്കോട്, തെങ്കര, അലനല്ലൂർ വിേല്ലജുകളിലൂടെയാണ് മലപ്പുറത്തേക്ക് കടക്കുന്നത്.
പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ, നിലമ്പൂർ താലൂക്കിലെ കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, ഏറനാട് താലൂക്കിലെ അരീക്കോട്, ഊർങ്ങാട്ടിരി, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തൃക്കലങ്ങോട്, എളങ്കൂർ, കാരക്കുന്ന്, കാവനൂർ, എടവണ്ണ, പെരകമണ്ണ, കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജ് വഴി കോഴിക്കോട് താലൂക്കിലെ പെരുവയലിലെത്തും. അവിടെനിന്ന് ഒളവണ്ണ, പന്തീരങ്കാവ്, പെരുമണ്ണ വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.