സി.പി.എം രാഷ്ട്രീയ പ്രമേയത്തിെൻറ ആദ്യ ഉരകല്ലായി പാലക്കാട്
text_fieldsപാലക്കാട്: ഏറെ ചർച്ചകൾക്കൊടുവിൽ സി.പി.എം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിെൻറ ആദ്യ പരീക്ഷണശാലയായി പാലക്കാട് നഗരസഭ. കേവല ഭൂരിപക്ഷമില്ലാതെ, ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ഭരണം തുടരുന്ന ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിലുള്ള ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ എല്ലാ കണ്ണുകളും സി.പി.എം നിലപാടിലേക്കാണ്. മതിയായ അംഗബലമില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
ചർച്ചയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന തീരുമാനം ശനിയാഴ്ച രാവിലെ മാത്രമേ സി.പി.എം ഔദ്യോഗികമായി അറിയിക്കൂവെന്ന് ജില്ല നേതൃത്വം വ്യക്തമാക്കി. 52 അംഗ കൗൺസിലിൽ ഒമ്പത് അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി നീക്കുപോക്കാകാമെന്നാണ് ഹൈദരാബാദ് പ്രമേയത്തിലെ ശ്രദ്ധേയ തീരുമാനം. നേരേത്ത, സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അവതരിപ്പിച്ച ഈ പ്രമേയത്തെ സി.പി.എമ്മിലെ ഒരു വിഭാഗം നഖശിഖാന്തം എതിർത്തിരുന്നു. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് പ്രമേയത്തിനാണ് കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ, ത്രിപുരയിൽ ഭരണം നഷ്ടമായതിനെ തുടർന്നും ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയം രൂക്ഷമായതിനെ തുടർന്നും കോൺഗ്രസുമായി ധാരണയാകാമെന്ന യെച്ചൂരി ലൈൻ അംഗീകരിക്കുകയായിരുന്നു.
പുതിയ സാഹചര്യത്തിൽ പാലക്കാട് നഗരസഭയിൽ ബി.ജെ.പിയെ താഴെയിറക്കാൻ യു.ഡി.എഫ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണച്ചേക്കുമെന്നാണ് സൂചന. മുമ്പ് ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾക്കെതിരെ ഒരേ നയമാണ് സ്വീകരിക്കുന്നതെന്നും ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണക്കില്ലെന്നുമായിരുന്നു സി.പി.എം നിലപാട്. എന്നാൽ, വെള്ളിയാഴ്ച ചേർന്ന പാർട്ടി ജില്ല സെൻറർ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് സൂചന. സി.പി.എം നിലപാട് പരസ്യമാക്കാത്തതോടെ ബി.ജെ.പി ജില്ല നേതൃത്വം അങ്കലാപ്പിലാണ്. ബി.ജെ.പിയെ താഴെയിറക്കാൻ സി.പി.എം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സി.പി.എം നീക്കം ചെങ്ങന്നൂരിൽവരെ പ്രതിഫലിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.