പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു, മംഗളൂരു സ്റ്റേഷനടക്കം മൈസൂരു ഡിവിഷനിലേക്ക്; കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി
text_fieldsപാലക്കാട്: കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചു. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് ഉത്തരവിറക്കി.
പുതിയ മാറ്റം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലാവും. പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനു കീഴിലാകും. ഇതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ഭാവിയിൽ ഡിവിഷന്റെയും കേരളത്തിന്റെയും റെയിൽവേ വികസനത്തിനും തീരുമാനം വലിയ തിരിച്ചടിയാകും. സതേൺ റെയില്‍വേയിൽപെട്ട ഉള്ളാൾ മുതൽ മംഗലാപുരം ഉൾപ്പെടുന്ന പ്രദേശങ്ങൾ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിൽ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും നഷ്ടമാണ് സംഭവിക്കുക. റെയില്‍വേയിലെ കർണാടകയുടെ മേൽക്കോയ്മയുടെ അവസാന ഉദാഹരണമാണ് മംഗലാപുരം വെട്ടിമാറ്റിയ നടപടി.
കേരളത്തിന് സ്വന്തമായി ഒരു റെയില്‍വേ സോൺ എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ഭാഗം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. പാലക്കാട് ഡിവിഷനിൽനിന്ന് മംഗലാപുരം എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് ഡിവിഷനൽ റെയില്‍വേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം അബ്ദുൽ റഹ്മാന് വള്ളിക്കുന്ന് ആവശ്യപ്പെട്ടു.
2026-27 സാമ്പത്തിക വർഷത്തിൽ ജൂലൈ വരെയുള്ള ആദ്യ നാല് മാസങ്ങളിൽ മൂന്നു കോടി യാത്രക്കാരാണ് പാലക്കാട് ഡിവിഷൻ വഴി യാത്ര ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിന്റെ വളർച്ചയാണിത്. യാത്രാ വരുമാനം 13 ശതമാനം വർധിച്ച് 400 കോടി രൂപ കടക്കുകയും ചെയ്തിരുന്നു.
തീരുമാനം പിൻവലിക്കണം -രാഘവൻ എം.പി
കോഴിക്കോട്: മംഗലാപുരം റെയിൽവേ മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റി റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് അന്യായവും മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരവുമാണെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും റെയിൽവേ ബോർഡ് ചെയർമാനോടും എം.കെ. രാഘവൻ എം.പി ആവശ്യപ്പെട്ടു.
മംഗളൂരു തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കത്തിന്റെയും മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള വരുമാനവും നിലക്കുന്നതോടെ പാലക്കാട് ഡിവിഷൻ വരുമാനം കുറവുള്ള ഡിവിഷനുകൾക്ക് തുല്യമായി മാറും. ഡിവിഷന്റെ സാമ്പത്തികശേഷി കുറയുന്നത് മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവിസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും തടസ്സമാവും.
റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഏകപക്ഷീയ ഉത്തരവ് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും വടക്കൻ കേരളത്തിലെ യാത്രക്കാരുടെ ഭാവി വികസന സാധ്യതകളെ തകർക്കുന്ന ഈ തീരുമാനം ഉടൻ റദ്ദാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

