യു.ഡി.എഫ് സ്ഥാനാർഥി ബലിയാട് ; ന്യൂനപക്ഷങ്ങൾ മോദിക്കൊപ്പം -പി.സി. ജോർജ്
text_fieldsപാലാ: യു.ഡി.എഫിെൻറ സ്ഥാനാർഥി കേവലം ബലിയാട് മാത്രമാണെന്ന് പി.സി. ജോർജ് എം.എൽ.എ. പാലാ മണ്ഡലം എൻ.ഡി.എ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾ വികസന നായകനും സുരക്ഷിത ഭാരതത്തിെൻറ ശക്തനായ കാവൽക്കാരനുമായ നരേന്ദ്ര മോദിയോടൊപ്പമാണ്.
ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും തള്ളിക്കളയുമെന്നും പി.സി. ജോർജ് പറഞ്ഞു. എൻ. ഹരി, അഡ്വ. നാരായണൻ നമ്പൂതിരി, ജേക്കബ് കുര്യാക്കോസ്, ബൈജു ജേക്കബ്, ബിനു പുളിക്കക്കണ്ടം, എൻ.കെ. ശശികുമാർ, പ്രഫ. വിജയകുമാർ, കെ.കെ. ഷാജി, സോമൻ തച്ചേട്ട് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നു
പാലാ: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നു. 12 പഞ്ചായത്ത് കേന്ദ്രങ്ങളിലും യു.ഡി.എഫ് നേതൃയോഗങ്ങള്‍ ചേര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കും. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടക്കും. ബാഹ്യപ്രചാരണങ്ങള്‍ കുറച്ച് വോട്ടര്‍മാരുമായി നേരിട്ട് ഇടപെടുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഉണ്ടാവുക എന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. ഹരിതചട്ടം അനുസരിച്ചാവും പ്രചാരണം.
ജോസ് കെ.മാണി എം.പി, സ്ഥാനാർഥി ടോം ജോസ്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സണ്ണി തെക്കേടം, എ.കെ. ചന്ദ്രമോഹന്‍, ജോസഫ് ചാമക്കാല, നഗരസഭാധ്യക്ഷ ബിജി ജോജോ, ലീന സണ്ണി, ടോബിന്‍ കണ്ടനാട്ട്, ജയ്‌മോന്‍ പരിപ്പീറ്റത്തോട്ട്, ആനന്ദ് ചെറുവള്ളി, തോമസ് ആൻറണി, സാവിയോ കാവുകാട്ട്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ബൈജു കൊല്ലംപറമ്പില്‍, ആേൻറാ പടിഞ്ഞാറേക്കര, ജയ്‌സണ്‍മാന്തോട്ടം എന്നിവര്‍ സംസാരിച്ചു.
പാലായിൽ യു.ഡി.എഫ് സിക്‌സര്‍ അടിക്കും -തിരുവഞ്ചൂര്‍
പാലാ: ആറ് നിയമസഭ മണ്ഡലങ്ങളില്‍ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് പാലായില്‍ തുടങ്ങുമ്പോള്‍ അത് യു.ഡി.എഫിനുള്ള സിക്‌സറായിരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പാലായില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം അറിയിച്ചത്.
ജോസ് ടോമും കളത്തിലിറങ്ങി: ഇനി പാലായിൽ തീപാറും പ്രചാരണം
പാലാ: ചിത്രം തെളിഞ്ഞതോടെ പാലായിൽ ആവേശപ്പോരിന് കളമൊരുങ്ങി. ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ സാഹചചര്യത്തിലാണ് യു.ഡി.എഫിെൻറ അപ്രതീക്ഷിത സ്ഥാനാർഥി അഡ്വ. ജോസ് ടോം പുലിക്കുന്നേലിെൻറ കടന്നുവരവ്. ബി.ജെ.പിയുടെ സാന്നിധ്യം സജീവമാണെങ്കിലും സ്ഥാനാർഥി നിർണയം വൈകുന്നതിൽ അണികളിൽ അമർഷമുണ്ട്. കെ.എം. മാണിയുടെ ‘കരിങ്ങോഴക്കൽ’ കുടുംബത്തിൽനിന്നല്ലാതെ പുറത്തുനിന്നൊരാൾ മത്സരിക്കുന്നത് ഇടതുക്യാമ്പിൽ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. മാണിയുടെ വേർപാടിനുശേഷമുള്ള തെരഞ്ഞെടുപ്പിൽ ‘സഹതാപതരംഗം’ ഉണ്ടാകില്ലെന്നും സ്പോർട്മാൻ സ്പിരിറ്റോടെ മത്സരിക്കുന്ന മാണി സി.കാപ്പന് അനൂകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ജോസ് ടോമിെൻറ വരവിനെക്കുറിച്ച് ചോദിച്ചപ്പോൾ മാണി കുടുംബത്തിന് പുറത്തുള്ളയാള്‍ എത്തിയതോടെ വിജയസാധ്യത വര്‍ധിച്ചുവെന്നായിരുന്നു ഇടതുസ്ഥാനാർഥി മാണി സി. കാപ്പെൻറ പ്രതികരണം. അതേസമയം, സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങി കേരള കോൺഗ്രസിെൻറ ‘രണ്ടില’ ചിഹ്നം കിട്ടിയില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാനാണ് ജോസ് കെ.മാണി വിഭാഗത്തിെൻറ തയാറെടുപ്പ്. അങ്ങനെ വന്നാൽ കെ.എം. മാണിയുടെ ചിത്രം പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രചാരണ തന്ത്രങ്ങളാവും ആവിഷ്കരിക്കുക. കേരള കോൺഗ്രസിെൻറ തട്ടകത്തിൽ ‘ചിഹ്നം’ സ്വന്തമാക്കാനുള്ള അണിയറ നീക്കവും സജീവമാണ്.
പ്രചാരണത്തിന് തുടക്കമിട്ട് ജോസ് ടോം
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാടുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് തിങ്കളാഴ്ച ജോസ് ടോം പ്രചാരണത്തിന് തുടക്കമിട്ടത്. സഭയുടെ കാര്യങ്ങളിൽ ഇടപെടുന്ന പൊതുപ്രവർത്തകനായതിനാലാണ് ബിഷപിനെ കണ്ടെതെന്നായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം. പിന്നീട് പോയത് പാലാ കത്ത്രീഡൽ പള്ളിയിലെ കെ.എം. മാണിയുടെ കല്ലറിയിലേക്കായിരുന്നു. തുടർന്ന് പുഷ്പാർച്ചന നടത്തിയശേഷം കരിങ്ങോഴക്കൽ വസതിയിലെത്തി കുട്ടിയമ്മയെ കണ്ടു. ജോസ് കെ.മാണിയും പ്രാദേശികനേതാക്കളുമായി കൂടിയാലോചിച്ചാണ് പ്രവർത്തനങ്ങൾ തുടക്കമിട്ടത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണം തുടങ്ങിയെങ്കിലും ചിഹ്നത്തിെൻറ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. എന്നാൽ, പ്രതീക്ഷച്ചതിലും വേഗത്തിൽ സ്ഥാനാർഥിയെ നിർണയിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പഞ്ചായത്ത് കൺവെൻഷനുകൾക്ക് പുറമേ നിയോജകമണ്ഡലം കൺവെൻഷനും ഈആഴ്ച പൂർത്തിയാക്കും.
രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടില്ല -ജോസ് ടോം
കോട്ടയം: രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. വിജയിക്കാന്‍ പി.ജെ. ജോസഫിെൻറ പിന്തുണ ആവശ്യമാണ്. കെ.എം. മാണിയുടെ ചിഹ്നമായ രണ്ടില വേണമെന്നാണ് ആഗ്രഹം. അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാന്‍ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണിയും യു.ഡി.എഫും തീരുമാനിക്കും. അവരുടെ തീരുമാനം എന്തായാലും താന്‍ അംഗീകരിക്കും. യു.ഡി.എഫിലെ മുതിർന്ന നേതാവായ പി.ജെ. ജോസഫിനെ നേരിൽകണ്ട് പിന്തുണതേടും. പാലായില്‍ വിജയിക്കാന്‍ ജോസഫിെൻറ സഹായം ആവശ്യമാണ്. ചിഹ്നം ലഭിക്കാനുള്ള സാങ്കേതിക തടസ്സം നീക്കാനാകുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര ചിഹ്നത്തിലാണെങ്കിലും മത്സരിക്കും. കെ.എം. മാണി മുന്നിലുള്ളപ്പോൾ മറ്റൊന്നും പേടിക്കാനില്ല. ആരെയും വ്യക്തിപരമായി തോൽപിക്കാനല്ല ശ്രമിച്ചത്. നിഷ ജോസ് കെ. മാണി സ്ഥാനാർഥി ആകാത്തതിെൻറ പേരിൽ ഒരുപ്രശ്നവും പാർട്ടിയിലും മുന്നണിയിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ പ്രചാരണത്തിനിറങ്ങും -പി.ജെ. ജോസഫ്
കോട്ടയം: പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നല്‍കുമോയെന്ന ചോദ്യത്തിനു ചിഹ്നം നല്‍കുന്നതില്‍ സാങ്കേതികപ്രശ്‌നമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഉടനില്ല -നിഷ
പാലാ: രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് ജോസ് കെ. മാണിയുടെ ഭാര്യ നിഷ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലായിൽ സ്ഥാനാർഥി ആകാത്തതിൽ വിഷമമില്ല. സ്ഥാനാർഥിയാകണെമന്ന് ആഗ്രഹിച്ചിട്ടില്ല. ജോസ് െക. മാണിയെ താൻ പിന്തുണക്കുക മാത്രമാണ് ചെയ്ത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ തന്നെ വിഷമിപ്പിച്ചിട്ടില്ല. കെ.എം. മാണിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നത് ഒരാളെല്ലന്നും പാർട്ടിയിലെ ഓരോ അംഗവുമാെണന്നും അവർ പറഞ്ഞു.
മാണി കഷ്ടിച്ച് ജയിച്ച പാലായിൽ ഇക്കുറി എൽ.ഡി.എഫ് ജയിക്കും: മന്ത്രി മണി
തൊടുപുഴ: പാലായിൽ ഇടതുപക്ഷത്തിന് ജയം ഉറപ്പെന്ന് മന്ത്രി എം.എം. മണി. കഴിഞ്ഞതവണ കെ.എം. മാണി കഷ്ടിച്ചാണ് ജയിച്ചത്. എൽ.ഡി.എഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും മികച്ച പ്രചാരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കബളിപ്പിക്കപ്പെട്ടതാണ് എൽ.ഡി.എഫിന് തിരിച്ചടിയായത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ധരിച്ച് ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തു. എന്നാൽ, പാലായിൽ ജനങ്ങൾ മാറി ചിന്തിക്കുമെന്നും മന്ത്രി തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജനം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ജോസ് ടോം; നാട്ടുകാർക്ക് സുപരിചിതൻ താനെന്ന് കാപ്പൻ
കോട്ടയം: പാലായിലെ ജനങ്ങൾ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേല്‍. കെ.എം. മാണിയുടെ കുടുംബത്തിൽനിന്നൊരാൾ മത്സരരംഗത്ത് വരാതിരുന്നത് ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ഇടതുസ്ഥാനാർഥി മാണി സി.കാപ്പൻ. ജോസ് ടോമിനെക്കാള്‍ നാട്ടുകാർക്ക് സുപരിചിതൻ താനാണെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതീക്ഷിക്കാത്ത സ്ഥാനാർഥിയെ യു.ഡി.എഫ് രംഗത്തിറക്കിയതോടെ ഇടതു ക്യാമ്പിൽ ആവേശം വർധിച്ചിട്ടുണ്ട്. നാലാംവട്ടം തന്നെ പാലാക്കാർ കൈവിടില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കാപ്പൻ. നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. മണ്ഡലത്തിൽ ഉൾപ്പെടുന്ന 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും പ്രചാരണ നേതൃത്വം ഓരോ മന്ത്രിമാർക്കാണ്. ഒപ്പം എം.എൽ.എമാരും ഉണ്ടാവും.
ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ സീനിയർ നേതാക്കെള ഉൾപ്പെടുത്തി യു.ഡി.എഫും വൻപ്രചാരണ പരിപാടിക്കാണ് ഒരുങ്ങുന്നത്. കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് ചിഹ്നം അനുവദിക്കുന്നത് വിവാദത്തിന് തിരികൊളുത്തിയെങ്കിലും പി.ജെ. ജോസഫും കൂട്ടരും പ്രചാരണത്തിന് ഉണ്ടാവും.
യു.ഡി.എഫിെൻറ ജയം ഉറപ്പെന്ന് നിഷ ജോസ് കെ.മാണി പ്രതികരിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ചിരുന്നില്ലെന്നും ടോമിെൻറ വിജയത്തിന് കൈയുംമെയ്യും മറന്ന് രംഗത്തിറങ്ങുമെന്നും നിഷ അറിയിച്ചു. സ്ഥാനാർഥിത്വത്തിൽനിന്ന് നിഷയെ മാറ്റിയതില്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജോസ് ടോം പറഞ്ഞു. പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളില്ല. വിജയം ഉറപ്പാണ്. പാർട്ടിയിൽ ഭൂരിപക്ഷം പേരും പറഞ്ഞത് നിഷയുടെയും ജോസ് കെ.മാണിയുടെയും പേരായിരുന്നു. ജോസ് കെ.മാണിയാണ് കുടുംബത്തിൽനിന്ന് സ്ഥാനാർഥി വേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റിയറിങ് കമ്മിറ്റി ഇത് അംഗീകരിക്കുകയായിരുന്നെന്നും ജോസ് ടോം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.