പാലാ വിവാദം: പിന്നാക്കം പോകേണ്ടെന്ന് സിറോ മലബാർ സഭ
text_fieldsകോട്ടയം: ലവ് ജിഹാദും നർകോട്ടിക് ജിഹാദും സംബന്ധിച്ച നിലപാടുകളിൽനിന്ന് പിന്നാക്കം പോകേണ്ടതില്ലെന്ന് സിറോ മലബാർ സഭ. കുറവിലങ്ങാട് പള്ളിയിലെ വിശ്വാസികളോട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് വിവാദമാക്കുകയായിരുന്നെന്നാണ് വലിയ വിഭാഗം വിശ്വാസികളും പുരോഹിതരും കരുതുന്നത്. പള്ളിക്കകത്ത് നടന്ന കാര്യങ്ങൾ രാഷ്ട്രീയക്കാർ ഏറ്റെടുക്കേണ്ടതില്ല. മതം മതത്തിെൻറ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിെൻറ വഴിക്കും പോകണം. ഈ നിലപാട് വരും ദിവസങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കുമെന്ന് പാലാ രൂപതയുമായി ബന്ധപ്പെട്ട ഉന്നതർ വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കരാണ്. പാലാ ബിഷപ്പിനെ എതിർത്ത സി.എസ്.ഐ, മലങ്കര വിഭാഗങ്ങൾക്ക് അനുയായികൾ കുറവാണ്. ജനപിന്തുണയില്ലാത്തവരുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും അവർ കരുതുന്നു. മതസൗഹാർദ സമ്മേളനങ്ങളിലൊന്നും സിറോ മലബാർ സഭയിൽപെട്ട പുരോഹിതർ ആരും പങ്കെടുത്തിരുന്നില്ല. 10 കൽപനകളും അഞ്ച് പ്രമാണങ്ങളും അനുസരിച്ചാണ് ക്രൈസ്തവർ ജീവിക്കേണ്ടത്.
അതിൽ അന്യമതത്തിൽനിന്ന് വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ സഭാ വിശ്വാസികളിൽ പകർന്നുനൽകേണ്ട ഉത്തരവാദിത്തം ബിഷപ്പിനുണ്ട്. ഇത് നിർവഹിച്ചതാണ് ഇപ്പോൾ വിവാദമാക്കുന്നതെന്നാണ് പാലാ രൂപതയുടെ നിലപാട്. മറ്റ് ക്രൈസ്തവ സഭകളിൽനിന്നുപോലും വിവാഹ ബന്ധം നിഷിദ്ധമായ സഭപോലും കേരളത്തിലുണ്ടെന്നത് മറന്നാണ് വിവാദം ഉയർത്തുന്നത്.
വിവാദത്തിെൻറ തുടക്കത്തിൽ ബിഷപ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീട് മലക്കം മറിഞ്ഞതും രൂപതയെ ചൊടിപ്പിച്ചിട്ടുണ്ട്. ബിഷപ്പിന് പൂർണ പിന്തുണയുമായി വിശ്വാസികളും രംഗത്തുണ്ട്. വർഷങ്ങളായി പുരോഹിതർ ഉന്നയിക്കുന്ന വിഷയങ്ങൾ മാത്രമാണ് ബിഷപ് ആത്മീയ ഉപദേശത്തിലൂടെ നൽകിയതെന്ന് സിറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ബിഷപ്പിനെ ശക്തമായി പിന്തുണക്കുകയാണെന്നും ഫോറം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.