ചാരക്കേസിന് പിന്നിൽ അഞ്ച് രാഷ്ട്രീയ നേതാക്കൾ -പത്മജ
text_fieldsതൃശൂർ: ചാരക്കേസിനു പിന്നിൽ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കന്മാരായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ മകളുമായ പത്മജ വേണുഗോപാൽ. ചാരക്കേസിെല രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നമ്പി നാരായണൻ േകസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു പത്മജ. സഹോദരനായ കെ. മുരളീധരൻ കരുതലോടെ പ്രതികരിച്ചപ്പോഴാണ് പത്മജ രാഷ്ട്രീയ ഗൂഢാലോചനയുടെ കാര്യം തുറന്നടിച്ചത്. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.
ചാരക്കേസിനു പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കന്മാർ ആരെല്ലാമാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമീഷൻ മുമ്പാകെ പറയും. അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല. ഇൗ സന്ദർഭത്തിൽ ‘മലർന്നു കിടന്ന് തുപ്പുന്നില്ല’.
കരുണാകരനെ കുരുക്കാൻ നമ്പി നാരായണനെ കരുവാക്കിയതാണ്. കരുണാകരനെ മരണം വരെ വേട്ടയാടിയതാണ് ചാരക്കേസ്. അത് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് കരുണാകരനോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല. അവർ ചിലരുടെ കൈയിലെ ചട്ടുകമാവുകയായിരുന്നു. കരുണാകരന് മരണാനന്തരമെങ്കിലും നീതി ലഭിക്കണം. തനിക്കറിയാവുന്ന കാര്യങ്ങളും അതിലേക്ക് നയിക്കുന്ന തെളിവുകളും ജുഡീഷ്യൽ കമീഷനോട് പറയും. എന്നാൽ, അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങരുതെന്നും പത്മജ ആവശ്യപ്പെട്ടു.