‘പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്, ചില ദുരുദ്ദേശങ്ങൾ ജനം കാണുന്നുണ്ട്’; വെള്ളാപ്പള്ളിയുടെ പത്മനേട്ടത്തിൽ പ്രതികരിക്കാതെ കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്നു പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വി.എസ്. അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതി പൊതുപ്രവർത്തനം എന്ന നിലയിലുള്ള അഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
നടൻ മമ്മൂട്ടിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി കലാരംഗത്തെ സേവനത്തിനുള്ള അംഗീകാരമാണ്. നർത്തകി വിമല മേനോന് നൽകിയ പത്മ പുരസ്കാരം മോഹനിയാട്ടത്തിന് നൽകിയ സംഭവനക്കാണ്. ഈ മൂന്ന് പുരസ്കാരങ്ങളും സ്വാഗതാർഹമാണ്. മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ല. മൂന്ന് പുരസ്കാരങ്ങൾ സന്തോഷവും അഭിമാനവുമുള്ള കാര്യമാണെന്നും മുരളീധരൻ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് മുരളീധരൻ പ്രതികരിക്കാൻ തയാറായില്ല. മറ്റ് പുരസ്കാരങ്ങളെ കുറിച്ച് ഒന്നും താൻ പറയുന്നില്ല. പത്മ പുരസ്കാരങ്ങൾ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. അത് ശരിയായ നടപടിയല്ല. ഇതിലൊക്കെ ചില ദുരുദ്ദേശങ്ങൾ ജനം കാണുന്നുണ്ട്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അഞ്ച് പത്മഭൂഷണും 13 പത്മവിഭൂഷണും ഉൾപ്പെടെ 131 പത്മ പുരസ്കാരങ്ങളാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശനെ കൂടാതെ, നടൻ മമ്മൂട്ടിക്കും പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യൂതാനന്ദൻ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണൻ, നടൻ ധർമേന്ദ്രക്കും (മരണാനന്തരം) പ്രമുഖ വയലിനിസ്റ്റ് എൻ. രാജം എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ സമ്മാനിക്കും.
കലാമണ്ഡലം വിമല മേനോൻ, ശാസ്ത്രജ്ഞൻ എ.ഇ. മുത്തുനായകം, സാമൂഹിക പ്രവർത്തനത്തിന് ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകിയമ്മ തുടങ്ങിയവർ ഉൾപ്പെടെ 113 പേർക്കാണ് പത്മശ്രീ നൽകുക. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ എന്നിവർക്കും പത്മശ്രീയുണ്ട്.
ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (മരണാനന്തരം), ഗായിക അൽക യാഗ്നിക്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായ ഭഗത് സിങ് കോശിയാരി, ഡോ. കല്ലിപ്പട്ടി രാമസ്വാമി പളനി സ്വാമി, ഡോ. നോരി ദത്തത്രേയുദു, പരസ്യ രംഗത്തെ കുലപതി പിയുഷ് പാണ്ഡെ (മരണാനന്തരം), എസ്.കെ.എം. മൈലാനന്ദൻ, ശതാവധാനി ആർ. ഗണേഷ്, ഉദയ് കൊടാക്, വി.കെ. മൽഹോത്ര (മരണാനന്തരം), വിജയ് അമൃതരാജ് എന്നിവർക്കും പത്മഭൂഷൺ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

